അവര്‍ കുറ്റം ഏറ്റ് പറഞ്ഞത്, അംഗീകരിക്കുകയും ക്ഷമിക്കുകയുമാണ്; പ്രതികരിച്ച് അതിക്രമത്തിനിരയായ യുവനടി

തന്റെ ഒപ്പം നില്‍ക്കുകയും സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കും പോലിസിനും നടി നന്ദി പറഞ്ഞു.

Update: 2020-12-21 02:33 GMT

കൊച്ചി: തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ച് പരാതിക്കാരിയായ നടി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞ പ്രതികളോട് ക്ഷമിക്കുകയാണെന്ന് നടി അറിയിച്ചത്.

തന്റെ ഒപ്പം നില്‍ക്കുകയും സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കും പോലിസിനും നടി നന്ദി പറഞ്ഞു. ഇത്തരം ഒരു സാഹചര്യം ഉണ്ടായപ്പോള്‍ കൂടെ നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറയുന്നതിനൊപ്പം പ്രതികളുടെ കുടുംബം കടന്ന് പോകേണ്ടി വന്ന മാനസികാവസ്ഥ താന്‍ മനസ്സിലാക്കുകയാണെന്നും നടി പറഞ്ഞു.

സംഭവത്തില്‍ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദ്, ആദില്‍ എന്നിവരെ കളമശ്ശേരി പോലിസാണ് പിടികൂടിയത്. ഇരുവരും കീഴടങ്ങുന്നതിന് മുമ്പായിരുന്നു പോലിസ് നീക്കം. കളമശ്ശേരി പോലിസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ടുപേരേയും കസ്റ്റഡിയിലെടുത്തത്.

നേരത്തെ സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും നടിയെ അപമാനിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്നും യുവാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഭിഭാഷകന്‍ പറഞ്ഞത് കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നിന്നതെന്നും യുവാക്കള്‍ പറഞ്ഞു. എന്നാല്‍ ഈ വാദം നടിയുടെ കുടുംബം തളളിയിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുമായി യുവനടി രംഗത്തെത്തിയത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചിരുന്നു. രണ്ടു യുവാക്കളാണ് യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.