ഇഎംസിസി ബോംബാക്രമണ കേസ്; നടി പ്രിയങ്കയെ പോലിസ് ചോദ്യം ചെയ്യുന്നു
ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ (ഡിഎസ്‌ജെപി) തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു.
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.എം.സി.സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പോലിസ് ചോദ്യം ചെയ്യുന്നു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടപടി.
ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ (ഡിഎസ്‌ജെപി) തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു. ബോംബാക്രമണവുമായി പ്രിയങ്കയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അരൂർ നിയമസഭാ മണ്ഡലത്തിലെ ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു പ്രിയങ്ക.
ബോംബാക്രമണക്കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസും ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു. ആഴക്കടല്‍ മൽസ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനിയാണ് ഇഎംസിസി.