നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന ഹരജി 20 ലേക്ക് മാറ്റി

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

Update: 2022-01-04 07:08 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് കോടതി മാറ്റി.കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നേരത്തെ അന്വേഷണ സംഘം വിചാരണക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു,സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നിങ്ങനെയായിരുന്നു വെളിപ്പെടുത്തല്‍.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ പുതിയ വിവരങ്ങളാണെന്നും ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണെുമായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.

ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തിയിരുന്നു.കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുകയും തുടരന്വേഷണം വേണമെന്ന നിലപാടിലേക്ക് എത്തുകയും ചെയ്തിരിക്കുന്നത്.നിലവില്‍ കേസില്‍ 150 ഓളം സാക്ഷികളാണുള്ളത്. ഇതില്‍ ഭൂരിഭാഗം സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പകരം പ്രോസിക്യൂട്ടറുടെ നിയമനം നടന്നിട്ടില്ല.

Tags:    

Similar News