നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

15ാമത്തെ വയസില്‍ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിന്‍സെന്റിന്റെ 'കെടാവിളക്ക്' എന്ന ചിത്രത്തില്‍ 'താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി' എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നു. ചെന്നൈയിലായിരുന്നു റെക്കോര്‍ഡിങ്.

Update: 2021-01-10 18:36 GMT

കൊല്ലം: പ്രശസ്ത ചലച്ചിത്ര, നാടക നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 2013 മുതല്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. മൃതദേഹം ഗാന്ധിഭവന്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും. 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ അത്രത്തോളംതന്നെ ചിത്രങ്ങളില്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍- ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു.

ഏഴാംതരം വരെ മാത്രം പഠിച്ചിട്ടുള്ള പാലാ തങ്കം ജോണ്‍ ഭാഗവതര്‍, രാജഗോപാലന്‍ ഭാഗവതര്‍, വിജയന്‍ ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പത്തുവയസ് മുതല്‍ സംഗീതപഠനത്തില്‍ ശ്രദ്ധയൂന്നി. തുടര്‍ന്ന് ചങ്ങനാശേരിയില്‍ എല്‍പിആര്‍ വര്‍മയുടെ ശിക്ഷണത്തില്‍ സംഗീതപഠനം നടത്തി. 15ാമത്തെ വയസില്‍ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിന്‍സെന്റിന്റെ 'കെടാവിളക്ക്' എന്ന ചിത്രത്തില്‍ 'താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി' എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നു. ചെന്നൈയിലായിരുന്നു റെക്കോര്‍ഡിങ്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി. പാലായിലെ പള്ളികളിലെയും അമ്പലങ്ങളിലെയും ഏകാംഗനാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്.

നാടകങ്ങള്‍ക്ക് പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് തങ്കമായിരുന്നു. എന്‍ എന്‍ പിള്ളയുടെ 'മൗലികാവകാശം' എന്ന നാടകത്തില്‍ എന്‍ എന്‍ പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രൊഫഷനല്‍ നാടകരംഗത്തേക്ക് കടന്നുവന്നത്. വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊന്‍കുന്നം വര്‍ക്കിയുടെ കേരള തീയറ്റേഴ്‌സ് എന്നിവിടങ്ങളിലും തുടര്‍ന്ന് കെപിഎസിയിലും എത്തി.

'ശരശയ്യ'യാണ് കെപിഎസിയില്‍ അഭിനയിച്ച ആദ്യനാടകം. കെ പി ഉമ്മര്‍, സുലോചന, അടൂര്‍ ഭവാനി, കൃഷ്ണപിള്ള എന്നിവരോടൊപ്പവും കെപിഎസിയുടെ പഴയ നാടകങ്ങളില്‍ കെ എസ് ജോര്‍ജിനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. 'അന്വേഷണം' എന്ന സിനിമക്ക് വേണ്ടി എസ് ജാനകിക്കൊപ്പം പാടി. കേരള പോലിസില്‍ എസ്‌ഐ ആയിരുന്ന പരേതനായ ശ്രീധരന്‍ തമ്പിയാണ് തങ്കത്തിന്റെ ഭര്‍ത്താവ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്ന പരേതയായ അമ്പിളിയാണ് മകള്‍. കേരള സംഗീതനാടക അക്കാദമി 2018 ല്‍ ഗുരുപൂജാ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

Tags: