സ്റ്റാര്‍ നൈറ്റ് നടത്താനുള്ള സംഘടനയല്ല; 'അമ്മ' സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടണം: ഉര്‍വശി

Update: 2024-08-24 12:26 GMT

കൊച്ചി: താര സംഘടനയായ അമ്മയ്‌ക്കെതിരേ നടി ഉര്‍വശി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നിലപാട് എടുക്കണമെന്ന് ഉര്‍വശി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി ഉയര്‍ന്ന ആരോപണം നിസ്സാരവത്കരിക്കരുതെന്നും ഉര്‍വശി പറഞ്ഞു. സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേള്‍ക്കുമ്പഴെ പേടിയാകും. അന്യഭാഷയിലെ നടി അവരുടെ നാട്ടില്‍ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും.

എന്നെ കുറിച്ച് ഒരു കുറ്റം ഉയര്‍ന്നാല്‍ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ഞാന്‍ ആയിരിക്കണം. ഞാന്‍ മാറി നിന്ന് അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതല്‍ പക്വത. അമ്മ സ്റ്റാര്‍ നൈറ്റ് നടത്താനുള്ള സംഘടനയല്ലെന്നും ഉര്‍വശി വ്യക്തമാക്കി.

ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നില്‍ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീര്‍ക്കാന്‍ ആണെങ്കില്‍ അവര്‍ക്ക് ഈ കാര്യങ്ങള്‍ ഒരു പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാല്‍ പോരെ. ഇത് അങ്ങനെയല്ല കൊടുത്തിരിക്കുന്നത്. ആ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ എന്നുമുണ്ട്. അമ്മ ഇനി നിലപാട് പറയണം ഉര്‍വശി പ്രതികരിച്ചു. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണം. സര്‍ക്കാര്‍ അല്ല അമ്മയാണ് ആദ്യം നിലപാടു എടുക്കേണ്ടതെന്നും ഉര്‍വശി പറഞ്ഞു.

ഇത് ഗൗരവമേറിയ സംഭവമാണ്. സംഘടന ഇതിനായി ഇറങ്ങണം. പരാതിയുള്ളവര്‍ കൂട്ടത്തോടെ രംഗത്ത് വരുന്ന അവസ്ഥായാണ് ഇനിയുണ്ടാകുക. അമ്മയിലെ ആയുഷ്‌കാല മെമ്പര്‍ എന്ന നിലയില്‍ സംഘടന ഇടപെടണം. ഇന്നലെ സിദ്ദിഖ് സംസാരിച്ചത് കേട്ടു. ആദ്യത്തെ പ്രതികരണം എന്ന നിലയില്‍ അങ്ങനെയെ അദ്ദേഹത്തിന് പറയാന്‍ സാധിക്കൂ. എന്നാല്‍ അതിന് അപ്പുറം നിലപാട് വേണമെന്നും ഉര്‍വശി പ്രതികരിച്ചു.