തിരുവനന്തപുരം- കട്ടപ്പന റൂട്ടിൽ നിയമം ലംഘിച്ച് സമാന്തര സർവീസ്; സ്വകാര്യബസ് കസ്റ്റഡിയിൽ
നിയമവിരുദ്ധ സർവീസുകൾ അവസാനിപ്പിക്കാൻ ബസ്സുടമകൾ തയാറാവണമെന്നും അല്ലാത്തപക്ഷം കർശനമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എബി ജോൺ അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം- കട്ടപ്പന റൂട്ടിൽ നിയമം ലംഘിച്ച് സമാന്തര സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് വരുമ്പോൾ കഴക്കൂട്ടത്ത് വച്ചാണ് ബസ് പിടികൂടിയത്. ഈ സമയം ബസ്സിൽ 43 യാത്രക്കാരും കെട്ടുകണക്കിന് പാഴ്സലും ഉണ്ടായിരുന്നു. യാത്രക്കാരെ അവർക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിയശേഷം ബസ് കസ്റ്റഡിയിലെടുത്ത് തമ്പാനൂർ ബസ് സ്റ്റേഷനിലേക്ക് മാറ്റി.
മുമ്പ് ഏഴുതവണ ഇതേ നിയമലംഘനത്തിന് ഈ ബസ് പിടികൂടിയിട്ടുണ്ട്. രണ്ട് തവണ കഴക്കൂട്ടം ആർടിഒ ഓഫീസിലെ ഇൻസ്പെക്ടർമാരും മൂന്നുതവണ എൻഫോഴ്സ്മെൻറ് സ്ക്വാഡും രണ്ടുതവണ തിരുവനന്തപുരം ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും പിടികൂടിയിട്ടുണ്ട്. കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്സിൻ്റെ ഉടമസ്ഥതയിലാണ് ഈ ബസ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി സർവീസുകൾ നടത്തുന്നുണ്ട്. സ്വന്തമായി ബോഡി നിർമാണ യൂനിറ്റുള്ള ഈ കമ്പനിയിൽ നിന്നും കെഎസ്ആർടിസി മുൻ എംഡി രാജമാണിക്യം 100 ബസ്സുകളുടെ ബോഡി നിർമ്മിച്ചു വാങ്ങിയിരുന്നു.
നാളെ ബസ് കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം ആർടിഒ എസ് പി സ്വപ്ന അറിയിച്ചു. ഇത്തരം നിയമവിരുദ്ധ സർവീസുകൾ മൂലം കെഎസ്ആർടിസിക്ക് വൻ വരുമാനനഷ്ടം നേരിടുന്നതായി ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഓപ്പറേഷൻ മേധാവി ഷറഫ് മുഹമ്മദ് ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഗതാഗത മന്ത്രിക്കും പരാതിനൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയത്.
ഇത്തരം നിയമവിരുദ്ധ സർവീസുകൾ അവസാനിപ്പിക്കാൻ ബസ്സുടമകൾ തയാറാവണമെന്നും അല്ലാത്തപക്ഷം കർശനമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എബി ജോൺ അറിയിച്ചു.
