ഗണിത പഠനത്തിന്റെ മറവിൽ മതപ്രചരണം; രണ്ട് അധ്യാപകർക്കെതിരേ നടപടി

അഴീക്കോട് ഗവ. യുപി സ്‌ക്കൂളിലെ ഗണിതാധ്യാപിക എം ടി രാജലക്ഷ്മി, മറ്റൊരാധ്യാപികയായ സ്വപ്ന എന്നിവർക്കെതിരേയാണ് സ്കൂൾ പിടിഎ നടപടിയെടുത്തത്.

Update: 2020-02-10 07:58 GMT

തിരുവനന്തപുരം: ഗണിത പഠനത്തിന്റെ മറവിൽ സ്കൂളിൽ മതാചാര പ്രകാരമുള്ള ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരേ നടപടി. അഴീക്കോട് ഗവ. യുപി സ്‌ക്കൂളിലെ ഗണിതാധ്യാപിക എം ടി രാജലക്ഷ്മി, മറ്റൊരാധ്യാപികയായ സ്വപ്ന എന്നിവർക്കെതിരേയാണ് സ്കൂൾ പിടിഎ നടപടിയെടുത്തത്. ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്നു മുതൽ ഇവരെ അധ്യാപനത്തിൽ നിന്നും മാറ്റി നിർത്തുകയാണെന്ന് പിടിഎ മീറ്റിങ്ങിന് ശേഷം അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനി അറിയിച്ചു.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഴീക്കോട് ഗവ. യുപി സ്‌ക്കൂളിലും അരുവിക്കര ഗവ. സ്‌കൂളിലും മതേതര സമൂഹത്തിന് നിരക്കാത്ത തരത്തിൽ ലഘുലേഖകൾ വിതരണം ചെയ്തത്. അഴീക്കോട് ഗവ. സ്‌ക്കൂളില്‍ കണക്ക് അധ്യാപികയുടെയും അരുവിക്കര സ്ക്കൂളില്‍ പിടിഎയുടെയും സഹായത്തോടെയാണ് ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ വച്ച ലഘുലേഖ വിതരണം ചെയ്തത്. എഇഒ ആയി വിരമിച്ച അരുവിക്കര പുതുമനമഠത്തിൽ എൻ കൃഷ്ണൻ പോറ്റിയാണ് സ്കൂളുകളിലെത്തി ക്ലാസ്സെടുത്ത ശേഷം ലഘുലേഖ പ്രചരിപ്പിക്കുന്നത്. ഇയാൾ ആർഎസ്എസ് സഹയാത്രികനാണെന്നാണ് വിമർശനം.


ഹിന്ദു മതാചാര പ്രകാരമുള്ള പ്രാര്‍ഥനയാണ് ലഘുലേഖയില്‍ ഉള്ളത്. ഹൈന്ദവ മതാചാരങ്ങളിലുള്ള ചിഹ്നങ്ങളും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ലോഗന്‍ ചൊല്ലിയാല്‍ വിജയം നേടുമെന്ന അനാചാരവും ലഘുലേഖയില്‍ ഉണ്ട്. വിവിധ മതസ്ഥര്‍ പഠിക്കുന്ന സ്‌കൂളില്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്തത് അനുവദിക്കാനാവില്ലെന്നും ഇത്തരം നീക്കങ്ങള്‍ ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും വര്‍ഗീയത വളര്‍ത്താനും കാരണമാകുമെന്നും അന്നുതന്നെ വിമർശനം ഉയർന്നിരുന്നു. 


സംഭവത്തിൽ ഇന്നു രാവിലെ തന്നെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധം അറിയിച്ചു. ആരോപണ വിധേയയായ ഒരാധ്യാപിക ഇന്ന് സ്കൂളിലെത്തിയില്ല. മറ്റൊരു അധ്യാപികയെ പ്രിൻസിപ്പാൾ വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും ലഘുലേഖ വിതരണത്തെ ന്യായീകരിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. തുടർന്ന് രക്ഷകർത്താക്കൾ പ്രിൻസിപ്പാളിന്റെ സാന്നിധ്യത്തിൽ എഇഒയെ വിളിച്ചു വരുത്തി. ഗുരുതരമായ അച്ചടക്ക ലംഘനമായതിനാൽ അധ്യാപകർക്കെതിരേ നടപടിയെടുക്കുമെന്ന് എഇഒ ഉറപ്പു നൽകി. തുടർന്ന് പിടിഎ യോഗം ചേർന്ന് ഇരുവരേയും മാറ്റിനിർത്താനും എഇഒ, ഡിഇഒ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. രണ്ട് അധ്യാപകർക്കെതിരേ കടുത്ത വിമർശനമാണ് പിടിഎ യോഗത്തിലുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സഹ അധ്യാപകർ പോലും ഇരുവർക്കുമെതിരേ രംഗത്തുവന്നു.


സംഭവത്തിൽ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട് രംഗത്തു വന്നിരുന്നു. അന്വേഷണമാവശ്യപ്പെട്ട് നെടുമങ്ങാട് സര്‍ക്കിള്‍ ഓഫിസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് അഴീക്കോട് സ്കൂളിലേക്ക് കാംപസ് ഫ്രണ്ട് മാർച്ച് നടത്തി. സ്കൂളിന് പുറത്ത് പോലിസ് മാർച്ച് തടഞ്ഞു. സ്കൂളിൽ വിതരണം ചെയ്ത ലഘുലേഖ മതേതര സമൂഹത്തിന് നിരക്കാത്തതെന്ന് കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം പറഞ്ഞു. ആരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ നിയന്ത്രിത സ്‌കൂളില്‍ ഇവ വിതരണം ചെയ്തതെന്ന് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പാളിന് പരാതി നൽകി. എഇഒ മുമ്പാകെയും പരാതി നൽകുമെന്ന് അംജദ് അറിയിച്ചു.

Tags: