മഅ് ദനിയുടെ ജീവന്‍ പന്താടാന്‍ അനുവദിക്കില്ല: സാബു കൊട്ടാരക്കര

മഅ്ദനിയുടെ ജീവന്‍ സംരക്ഷിക്കാന്‍ അടിയന്തരമായ ഇടപെടലുകളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ പിഡിപി സംഘടിപ്പിച്ച പ്രതിഷേധജ്വാലയുടെ ഭാഗമായി കൊട്ടാരക്കര ടൗണില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2020-09-04 14:38 GMT

കൊട്ടാരക്കര: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ജീവന്‍ വച്ച് പന്താടാനുള്ള ഭരണകൂടനീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി ശക്തമായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര. മതിയായ ചികില്‍സയോ പരിചരണമോ കിട്ടാത്ത സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന്‍ സംരക്ഷിക്കാന്‍ അടിയന്തരമായ ഇടപെടലുകളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ പിഡിപി സംഘടിപ്പിച്ച പ്രതിഷേധജ്വാലയുടെ ഭാഗമായി കൊട്ടാരക്കര ടൗണില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിലധികമായി ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലും ജയിലിനു സമാനമായ നിലയില്‍ വീട്ടുതടങ്കലിലും കഴിഞ്ഞുവരുന്ന മഅ്ദനിയെ കടുത്ത ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ബംഗളൂരുവിലെ പ്രമുഖ സ്വകാര്യാശുപത്രിയില്‍ ചികില്‍സയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. പരിശോധനയില്‍ അദ്ദേഹത്തിന്റെ ഇരുവൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചിരിക്കുന്നതായും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളതായും കണ്ടെത്തിയ പശ്ചാത്തലത്തില്‍ സര്‍ജറി അടക്കം അനിവാര്യമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ നിലനിര്‍ത്താനും അടിയന്തര ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി നേതാക്കള്‍ കാണുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി അത്തരമൊരു ശ്രമം നടത്തിയതായി യാതൊരു വിധത്തിലും അറിവില്ല. മഅ്ദനിയുടെ ജീവന്‍ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സുധീര്‍ വല്ലം, മണ്ഡലം സെക്രട്ടറി ഷിജു, ജില്ലാ ജോയിന്റ് സെക്രട്ടറി സുധീര്‍ കുന്നുംപുറം, മണ്ഡലം ഭാരവാഹികളായ ഷാനവാസ്, അല്‍ അമീന്‍, എസ് എം നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags: