1,630 അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ബംഗാളിലേക്ക് ഒരു ട്രെയിന്‍കൂടി പുറപ്പെട്ടു

മാഹിയില്‍നിന്നുള്ള 22 പേരടക്കം 1,650 പേരാണ് ജൂണ്‍ മൂന്നിന് പശ്ചിമബംഗാളിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതോടെ ജില്ലയില്‍നിന്നും മടങ്ങിയ ബംഗാളില്‍നിന്നുള്ള തൊഴിലാളികളുടെ എണ്ണം 3,280 ആയി.

Update: 2020-06-08 04:18 GMT

കണ്ണൂര്‍: അന്തര്‍സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഒരു ട്രെയിന്‍കൂടി ജില്ലയില്‍നിന്നും പുറപ്പെട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും ഇന്നലെ വൈകീട്ട് നാലുമണിക്കാണ് 1,630 തൊഴിലാളികളുമായി പശ്ചിമബംഗാളിലെ ബാങ്കുര ജില്ലയിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്. ജില്ലയില്‍നിന്നും പശ്ചിമബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് ഇന്നലെ യാത്ര ആരംഭിച്ചത്. മാഹിയില്‍നിന്നുള്ള 22 പേരടക്കം 1,650 പേരാണ് ജൂണ്‍ മൂന്നിന് പശ്ചിമബംഗാളിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതോടെ ജില്ലയില്‍നിന്നും മടങ്ങിയ ബംഗാളില്‍നിന്നുള്ള തൊഴിലാളികളുടെ എണ്ണം 3,280 ആയി.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 18,984 അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് ഇതുവരെ ജില്ലയില്‍നിന്നും നാട്ടിലേക്ക് മടങ്ങിയത്. കണ്ണൂരില്‍ നിന്നും മറ്റ് ജില്ലകളില്‍നിന്നും പുറപ്പെട്ട ട്രെയിനുകളിലായാണ് അന്തര്‍സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയക്കുന്നത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെയെത്തിച്ചാണ് മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കിയത്. കൂടാതെ കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട ട്രെയിനുകള്‍ വഴി ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലേക്കും തൊഴിലാളികള്‍ മടങ്ങിയിട്ടുണ്ട്. 16 ട്രെയിനുകളാണ് ഇതിനോടകം ജില്ലയില്‍നിന്നും പുറപ്പെട്ടത്. മെയ് മൂന്നിനായിരുന്നു ആദ്യ യാത്ര.

ഉത്തര്‍പ്രദേശില്‍നിന്നുള്ള തൊഴിലാളികളാണ് കൂടുതലായും നാട്ടിലേക്ക് മടങ്ങിയത്. നാല് ട്രെയിനുകളിലായി 5,143 പേരാണ് ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയത്. ബീഹാറില്‍ നിന്നുള്ള 3818 തൊഴിലാളികളെയും ഒഡീഷയില്‍നിന്നുള്ള 2561 പേരെയും രാജിസ്ഥാനില്‍ നിന്നുള്ള 1863 പേരെയും ഇതിനോടും നാട്ടിലെത്തിച്ചിട്ടുണ്ട്. കൂടാതെ മധ്യപ്രദേശില്‍ നിന്നും 450 പേരെയും ഉത്തരാഖണ്ഡില്‍ നിന്നുള്ള 72 പേരെയും ഛത്തീസ്ഖണ്ഡില്‍ നിന്നുള്ള14 പേരെയും ജമ്മു കശ്മീരില്‍ നിന്നുള്ള 10 പേരെയും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള നാല് പേരെയും പഞ്ചാബില്‍ നിന്നുള്ള അഞ്ച് പേരെയും വിവിധ ട്രെയിനുകളിലായി ഇതിനോടകം നാട്ടിലെത്തിച്ചിട്ടുണ്ട്.

Tags:    

Similar News