കണ്ണൂർ ജില്ലയിൽ 5.80 കോടിയുടെ കൃഷിനാശം; നശിച്ചതിലേറെയും വാഴക്കൃഷി

വാഴ കൃഷിയാണ് കൂടുതലായി നശിച്ചത്. 57.15 ഹെക്ടറിൽ 1653 കർഷകരുടെ 56,927 കുലച്ച വാഴകളും 35,055 കുലക്കാത്ത വാഴകളുമാണ് നശിച്ചത്.

Update: 2022-07-11 16:45 GMT

കണ്ണൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ജൂലൈ ഒന്ന് മുതൽ 11 വരെ 5.80 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. 107.93 ഹെക്ടറിൽ 2,693 കർഷകരുടെ കൃഷി നശിച്ചു.

വാഴ കൃഷിയാണ് കൂടുതലായി നശിച്ചത്. 57.15 ഹെക്ടറിൽ 1653 കർഷകരുടെ 56,927 കുലച്ച വാഴകളും 35,055 കുലക്കാത്ത വാഴകളുമാണ് നശിച്ചത്. ഇതിലൂടെ 4.82 കോടി രൂപയുടെ നഷ്ടമുണ്ടായി. 140 കർഷകരുടെ 19.6 ഹെക്ടർ നെൽകൃഷി നശിച്ചതോടെ 29.40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

298 കേര കർഷകരുടെ 7.28 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. 419 കായ്ച്ച തെങ്ങുകളും ഒരു വർഷത്തിലേറെ പ്രായമുള്ള 60 തൈകളും നശിച്ചു. 22.76 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കർഷകർക്കുണ്ടായത്. 303 കർഷകരുടെ 2193 റബ്ബർമരങ്ങൾ നശിച്ചു. ഇതിൽ 2073 ടാപ്പ് ചെയ്ത റബ്ബറും 120 ടാപ്പ് ചെയ്യാത്തതും ഉൾപ്പെടും. ആകെ 43.26 ലക്ഷം രൂപയുടെ നഷ്ടം റബ്ബർ കർഷകർക്കുണ്ടായി.

193 കർഷകരുടെ 2.44 ഹെക്ടർ കവുങ്ങ് കൃഷി നശിച്ചതിൽ 2.07 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇതിൽ 622 എണ്ണം കുലച്ചതും 78 എണ്ണം തൈകളുമാണ്. 11 കർഷകരുടെ 26 കശുമാവ് നശിച്ചു. കൃഷിനാശം 26,000 രൂപയുടെ നാശം. 95 കർഷകരുടെ 10 ഹെക്ടർ മരിച്ചീനി കൃഷിയും നശിച്ചു. 1.30 ലക്ഷത്തിന്റെ കൃഷിനാശം.