പീഡനം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിർദേശം
കല്ലറ പാങ്ങോട് സ്വദേശി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് പരാതിയിൽ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സര്‍വീസിന്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കല്ലറ പാങ്ങോട് സ്വദേശി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് പരാതിയിൽ അറസ്റ്റ് ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ അമ്പതുകാരിയാണ് പരാതിയുമായി വെള്ളറട പോലിസിനെ സമീപിച്ചത്. തുടർന്ന് ഭരതന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകനെതിരെ പോലിസ് കേസെടുത്തിരുന്നു. ഇയാളെ ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരു ദിവസം മുഴുവൻ തന്നെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതിക്കാരി മൊഴി നൽകി.
മലപ്പുറത്ത് ഹോംനഴ്സായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുളത്തൂപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. അതിന് ശേഷം പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയതോടെ തിരിച്ച് ജോലിക്ക് പോകുന്നതിനായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകനെ സമീപിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടില്‍ എത്തിച്ച് തന്നെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി.