രഞ്ജിത് വധം; പ്രതികളെ സഹായിച്ചെന്നാരോപിച്ച് അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

ഇവരില്‍ നിന്ന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലിസ് പറയുന്നത്.

Update: 2021-12-22 00:32 GMT

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സ്വദേശികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരാരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് വിവരം.

ഇവരില്‍ നിന്ന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലിസ് പറയുന്നത്. പ്രതികള്‍ക്ക് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്താനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായം നല്‍കിയത് ഇവരാണെന്നാണ് പോലിസ് ആരോപിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഒളിവിലാണ്. ഇവര്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യം ചെയ്തു നല്‍കിയത് കസ്റ്റഡിയിലുള്ളവരാണെന്നാണ് പോലിസ് പറയുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് 12 അംഗ സംഘം രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഇരുപതോളം മുറിവുകളാണ് രഞ്ജിന്റെ ശരീരത്തിലുണ്ടായിരുന്നത്. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ബൈക്കുകളിലൊന്ന് മണ്ണഞ്ചേരി പൊന്നാടു നിന്നു കണ്ടെത്തിയിരുന്നു. രഞ്ജിത്തിന്റെ വീടിനുസമീപമുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഈ വാഹനം പതിഞ്ഞിരുന്നു.