ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; എംഎൽഎയും നിരീക്ഷണത്തിൽ

രോഗബാധിതരിൽ ഒരാൾ നഗരസഭാ കൗൺസിലറും മറ്റൊരാൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സുമാണ്.

Update: 2020-04-28 06:30 GMT

ഇടുക്കി: ഇടുക്കി ജില്ലയിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ മൂന്ന് പേർക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാ ഫലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരാൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സാണ്.

മൂവരെയും തൊടുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഇടുക്കി ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം 17 ആയി. രോഗം ബാധിച്ച കൗൺസിലർ ബോധവത്കരണ പരിപാടികൾക്കായി വ്യാപകമായി പങ്കെടുത്തിരുന്നു. കൊറോണ സ്ഥിരീകരിച്ച നഴ്സ് ജില്ലാ ആശുപത്രിയിലെ ക്വാഷ്വാലിറ്റിയിലാണ് ജോലി ചെയ്തിരുന്നത്.  റാൻഡം പരിശോധനയ്ക്ക് ഇടയിലാണ് നഴ്സിന് കൊറോണ സ്ഥിരീകരിച്ചത്. മൂന്നാമത്തെയാൾ ബാംഗ്ലൂരിൽ ജോലിചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥനാണ്.

കൂടുതൽ പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം എം മണി. ജില്ലയിലെ സ്ഥിതി വിലയിരുത്താനായി ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പീരുമേട് എംഎൽഎ ഇ എസ് ബിജിമോളും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച ഏലപ്പാറ പ്രാഥമിക ആശുപത്രിയിലെ ഡോക്ടറുമായി എംഎൽഎ സമ്പർക്കം പുലർത്തിയിരുന്നു. ഇതാണ് നിരീക്ഷണത്തിലാക്കാൻ കാരണം. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരിലാണ് കൂടുതലും വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ അതീവ ജാഗ്രത തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. മൂന്ന് ദിവസത്തേക്ക് കൂടുതൽ കേസുകൾ വരാൻ സാധ്യതയുണ്ടെന്ന് അവലോകന യോഗത്തിന് ശേഷം ജില്ലാകലക്ടർ വ്യക്തമാക്കി.

Tags:    

Similar News