മംഗലാപുരത്തെ നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നത്; സര്‍ക്കാരിനെതിരേ കര്‍ണാടക ഹൈക്കോടതി
ചെറിയ പ്രതിഷേധങ്ങള്‍പോലും നിരോധനാജ്ഞയിലൂടെ തടയാനാണോ ഉദ്ദേശമെന്ന് കോടതി ചോദിച്ചു. മുന്‍കൂറായി മൂന്നുദിവസം മുമ്പ് അനുമതി തേടിയ പ്രതിഷേധങ്ങള്‍ അനുവദിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിച്ച കോടതി, നിയമപരമായി പ്രതിഷേധിക്കാനുള്ള പൗരന്‍മാരുടെ അവകാശം തടയാനാവില്ലെന്ന് വ്യക്തമാക്കി.
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മംഗലാപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരേ കര്‍ണാടക ഹൈക്കോടതി. നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും മുന്‍കരുതല്‍ നടപടികള്‍ പോലിസിന് തോന്നിയതുപോലെ സ്വീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അഭയ് ഓക, ജസ്റ്റിസ് പ്രദീപ് സിങ് യെര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിരോധനാജ്ഞയ്‌ക്കെതിരേ കോണ്‍ഗ്രസ് അടക്കം നല്‍കിയ ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ചെറിയ പ്രതിഷേധങ്ങള്‍പോലും നിരോധനാജ്ഞയിലൂടെ തടയാനാണോ ഉദ്ദേശമെന്ന് കോടതി ചോദിച്ചു. മുന്‍കൂറായി മൂന്നുദിവസം മുമ്പ് അനുമതി തേടിയ പ്രതിഷേധങ്ങള്‍ അനുവദിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിച്ച കോടതി, നിയമപരമായി പ്രതിഷേധിക്കാനുള്ള പൗരന്‍മാരുടെ അവകാശം തടയാനാവില്ലെന്ന് വ്യക്തമാക്കി. മംഗലാപുരത്ത് 144 പ്രഖ്യാപിച്ചതിന്റെ നിയമസാധുത വിശദമായി പരിശോധിക്കും. പ്രതിഷേധത്തിയൈന്നും കോടതി പറഞ്ഞു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വിശദീകരണം.
ക്രമസമാധാന പാലനത്തിന് സംസ്ഥാന സര്‍ക്കാരിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പ്രതിഷേധം ക്രമസമാധാനപ്രശ്‌നത്തിലേക്ക് മാറുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുപേര്‍ മരിച്ച മംഗലാപുരത്ത് അനിയന്ത്രിതമായ സാഹചര്യമാണുണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും എജി ചൂണ്ടിക്കാട്ടി. അതേസമയം, നിരോധനാജ്ഞ ശനിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ഇത് പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടില്ല. ജനുവരി 7ന് കേസ് വീണ്ടും പരിഗണിക്കും.