ആദിവാസി വിഭാഗത്തില്‍നിന്ന് 125 പോലിസ് കോണ്‍സ്റ്റബിള്‍: തസ്തിക സൃഷ്ടിച്ച് ഉത്തരവായി

വയനാട് ജില്ലയില്‍നിന്നുള്ളവര്‍ക്ക് 85 തസ്തികകളും, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളില്‍നിന്നുള്ളവര്‍ക്ക് 15 ഉം, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കില്‍നിന്ന് 25 ഉം തസ്തികകളാണുള്ളത്.

Update: 2019-09-06 16:58 GMT

തിരുവനന്തപുരം: വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിര്‍ത്തിയിലുമുള്ള ആദിവാസി യുവതീ യുവാക്കളില്‍നിന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി രണ്ടാംഘട്ട സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്തുന്നതിന് 125 കോണ്‍സ്റ്റബിള്‍ തസ്തിക സൃഷ്ടിച്ച് ഉത്തരവായി. വയനാട് ജില്ലയില്‍നിന്നുള്ളവര്‍ക്ക് 85 തസ്തികകളും, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളില്‍നിന്നുള്ളവര്‍ക്ക് 15 ഉം, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കില്‍നിന്ന് 25 ഉം തസ്തികകളാണുള്ളത്.

വയനാട് ജില്ലയില്‍നിന്നുള്ള തസ്തികകളിലേക്ക് വയനാട് വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇതില്‍ പണിയന്‍, അടിയന്‍, ഊരാളി (വെട്ടുക്കുറുമ), പ്രത്യേക ദുര്‍ബല ഗോത്രവിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കന്‍ എന്നിവര്‍ക്ക് മുന്‍ഗണന. മലപ്പുറം ജില്ലയില്‍നിന്നുള്ള ഒഴിവുകളില്‍ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും അപേക്ഷിക്കാം. ഇതില്‍ പണിയന്‍, പ്രത്യേക ദുര്‍ബല ഗോത്രവിഭാഗത്തില്‍പ്പെടുന്ന കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍ എന്നിവര്‍ക്ക് മുന്‍ഗണന.

പാലക്കാട് ജില്ലയില്‍നിന്നുള്ള ഒഴിവുകളില്‍ അട്ടപ്പാടി ബ്ലോക്കിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും അപേക്ഷിക്കാം. ഇതില്‍ പ്രത്യേക ഗോത്രവിഭാഗത്തില്‍പ്പെട്ട കുറുമ്പര്‍ വിഭാഗത്തിന് മുന്‍ഗണന. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്ററിലൂടെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ആദ്യഘട്ടത്തില്‍ പിന്തുടര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ അനുസരിച്ചും നടപടിക്രമങ്ങള്‍ അനുസരിച്ചുമായിരിക്കും പിഎസ്‌സി വഴി നിയമനമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

Tags: