നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിടിയില്‍

കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയിരുന്ന പത്തനംതിട്ട,അടൂര്‍, ചാത്തന്നൂര്‍ പുഴക്കര,ചൂരക്കോട്,മുല്ലശേരിയില്‍,ഉണ്ണികൃഷ്ണന്‍ (56)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന വിധത്തില്‍ ആണ് കേരള ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍ എന്ന സ്ഥാപനം പ്രതിയായ ഉണ്ണികൃഷ്ണന്‍ ആരംഭിച്ചത്

Update: 2020-03-20 14:22 GMT

കൊച്ചി: നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞ ആള്‍ പോലീസ് പിടിയില്‍.കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയിരുന്ന പത്തനംതിട്ട,അടൂര്‍, ചാത്തന്നൂര്‍ പുഴക്കര,ചൂരക്കോട്,മുല്ലശേരിയില്‍,ഉണ്ണികൃഷ്ണന്‍ (56)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന വിധത്തില്‍ ആണ് കേരള ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍ എന്ന സ്ഥാപനം പ്രതിയായ ഉണ്ണികൃഷ്ണന്‍ ആരംഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 29 ബ്രാഞ്ചുകള്‍ ആണ് കേരള ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍ ഉള്ളത്.

14 ശതമാനം പലിശയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ എടുക്കല്‍ ആണ് പ്രധാനമായും ഇയാളുടെ പണി. ഇതിനായി ഇയാള്‍ വലയില്‍ ആക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ ആകുന്നവരെ ആണ്. പെന്‍ഷന്‍ ആയി കിട്ടുന്ന തുക പ്രതിയുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ മാസം നിക്ഷേപകര്‍ക്ക് ശമ്പളം പോലെ ഒരു തുക കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി അവരെ തട്ടിപ്പിനിരയാകുന്നത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്. ഷിപ്പിയാര്‍ഡ്, കെ ആര്‍ എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് പെന്‍ഷനായി വന്ന പലരും ഈ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. പെന്‍ഷന്‍ തുകയില്‍ കിട്ടുന്ന അഞ്ചും ആറു ലക്ഷം രൂപകളാണ് ഇവര്‍ പ്രതിയുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ബ്രാഞ്ചുകള്‍ എല്ലാം അടച്ചുപൂട്ടി പ്രതി ഒളിവില്‍ പോകുകയായിരുന്നു.

ഇതിനുമുമ്പ് പലപ്രാവശ്യം പ്രതി പോലിസിനെ വെട്ടിച്ച് കടന്ന് കളഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ഇയാള്‍ ഇന്നലെ തൊടുപുഴയില്‍ ഉണ്ടെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ അറിയിപ്പ് കിട്ടിയിരുന്നു. തൊടുപുഴയില്‍ കോലാനി എന്ന സ്ഥലത്ത് വാടകയ്ക്ക് വീടെടുത്ത് കഴിയുകയായിരുന്നു. താമസിച്ചിരുന്ന വീട്ടില്‍ പോലിസ് എത്തിയപ്പോള്‍ രക്ഷപ്പെടാനായി ഇയാള്‍ ശ്രമിച്ചുവെങ്കിലും പോലിസ് തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. നിക്ഷേപകരെ പറ്റിച്ച് പണം ഉപയോഗിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും നിരവധി സ്ഥലങ്ങളും ആഡംബര പാസഞ്ചര്‍ ബസ്സുകളും മറ്റും വാങ്ങി കൂട്ടിയിരുന്നു.

ആദ്യമാസങ്ങളില്‍ കൃത്യമായി പലിശ കൊടുത്ത് ഇയാള്‍ ആളുകളുടെ വിശ്വാസം പറ്റുമായിരുന്നു. അതിനുശേഷം അവര്‍ വഴി അവരുടെ കൂടെ ജോലി എടുത്തിരുന്ന ആളുകളുടെയും പണം ഇയാളുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കുമായിരുന്നു. ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ 17, എറണാകുളം നോര്‍ത്ത് പോലിസ് സ്‌റ്റേഷന്‍ -ഒന്ന്, തൃപ്പൂണിത്തുറ ഹില്‍ പാലസ് -ഒന്ന് എന്നിങ്ങനെയും ആലപ്പുഴയില്‍ 12 ഉം ചേര്‍ത്തലയിലും തിരുവനന്തപുരത്തു രണ്ടു വീതവും കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.

ഈ സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ കൃഷ്ണന്‍ നായരെയും എറണാകുളം ബ്രാഞ്ച് മാനേജര്‍ ഗോപാലകൃഷ്ണനെയും സെന്‍ട്രല്‍ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഉണ്ണികൃഷ്ണന്റെ അറസ്റ്റ് പുറത്ത് അറിയുമ്പോള്‍ കൂടുതല്‍ പരാതിക്കാര്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തോമസ്,കിരണ്‍ സി നായര്‍, എസ് ടി അരുള്‍, ഫുല്‍ജന്‍, ഷാജി സിവില്‍ പോലിസ് ഓഫീസര്‍ അനീഷ്, ഇഗ്‌നേഷ്യസ് എന്നിവരുമുണ്ടായിരുന്നു. 

Tags:    

Similar News