കടല്‍ക്ഷോഭം തടയാന്‍ ഒമ്പത് ജില്ലകള്‍ക്കായി 10 കോടി

Update: 2021-05-24 17:17 GMT

കൊച്ചി: തീരദേശ ജില്ലകളിലെ കടല്‍ക്ഷോഭം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ഒമ്പതു ജില്ലകള്‍ക്കായി 10 കോടി രൂപ അനുവദിച്ചു. ചെല്ലാനം മേഖലയിലെ കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യവസായമന്ത്രി പി രാജീവ്, ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അനുവദിച്ച തുകയില്‍ ചെല്ലാനം മേഖലയ്ക്കായി രണ്ടുകോടി രൂപ വകയിരുത്തി.

തീരസംരക്ഷണത്തിനായി ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള സംരക്ഷണകവചം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഒരുമാസത്തിനുള്ളില്‍ തീര്‍ക്കാന്‍ തീരുമാനമായി. ഇക്കാര്യത്തിന് ഇറിഗേഷന്‍ സിഇഒയെയും ഐഡിആര്‍ബി ഡയറക്ടറെയും ചുമതലപ്പെടുത്തി. ചെല്ലാനം തീരദേശ നിവാസികള്‍ നേരിടുന്ന എല്ലാതല പ്രശ്‌നങ്ങളും പഠിച്ച് ചെല്ലാനത്തെ മാതൃകാ തീരദേശ ഗ്രാമമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും കൊച്ചിയിലെ സര്‍വകലാശാലകളെയും ചുമതല ഏല്‍പ്പിക്കും.

എല്ലാ തീരദേശ ജില്ലകളിലെയും മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള യോഗം ഈമാസം 27നുള്ളില്‍ നടത്തും. ചെല്ലാനത്തെ ജിയോബാഗ് ഉപയോഗിച്ചുള്ള 35 ലക്ഷം രൂപയുടെ പദ്ധതിയും വിജയന്‍ കനാല്‍ ഉപ്പുതോട് എന്നിവയില്‍നിന്നും മണ്ണുമാറ്റാനുള്ള അഞ്ചുലക്ഷം രൂപയുടെ പദ്ധതിയും തീര്‍ക്കും. വര്‍ഷകാലം മുന്നില്‍കണ്ട് എല്ലാ ജില്ലകള്‍ക്കുമായി അനുവദിച്ച 30 ലക്ഷം വീതമുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. ചെല്ലാനത്ത് മണ്ണുകയറിയ ഭാഗത്തുനിന്ന് മണ്ണുനീക്കുന്ന നടപടി എത്രയും പെട്ടെന്ന് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍, കെ ജെ മാക്‌സി, അഡീ: ചീഫ് സെക്രട്ടറി ടി കെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: