ശ്രീറാം വെങ്കിട്ടരാമന് ജാമ്യം: വിമര്‍ശനവുമായി ഹരീഷ് പേരടി

കേസില്‍ റിമാന്‍ഡിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദമാണ് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായത്

Update: 2019-08-07 08:02 GMT

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനു ജാമ്യം ലഭിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി.

യുവ നടി നല്‍കിയ പരാതിയില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞ പള്‍സര്‍ സുനിയുടെ ഒരൊറ്റ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ 84 ദിവസം ജയിലിലിട്ടിരുന്നു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ല. ഇത് ഇരട്ട നീതിയാണെന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പേരടി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്.... ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്... അത് ഒരു തെളിവേ അല്ല... ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് ... അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് ... ഐഎഎസ്‌കാരന്റെ 370 എംഎല്‍ ഉം സാധാരണക്കാരന്റെ 370 എംഎല്‍ ഉം ഒക്കെ എന്നാണ് ഒന്നാവുക

Full View

കേസില്‍ റിമാന്‍ഡിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കൃത്യംചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല.

അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദമാണ് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായത്. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പോലിസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഭാഗങ്ങള്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ശ്രീറാം വാഹനമോടച്ച സമയത്ത് മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കൂടാതെ മ്യൂസിയം എസ്‌ഐയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അപകടം നടന്നശേഷം ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന നടത്താന്‍ പോലിസ് തയ്യാറായില്ല. വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഒമ്പതുമണിക്കൂറിനുശേഷം രക്തപരിശോധന നടത്തിയത്. എന്നാല്‍, പരിശോധനാഫലത്തില്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതെത്തുടര്‍ന്ന് ശ്രീറാമിനെതിരേ ചുമത്തിയ ജാമ്യമില്ലാ കുറ്റം ദുര്‍ബലമാവുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. കോടതിയില്‍ ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്നപ്പോള്‍ പ്രതിഭാഗത്തിന് സഹായകരമായതും പോലിസിന്റെ ഈ നടപടിയാണ്.

കേസിന്റെ തുടക്കം മുതല്‍ പോലിസും ഡോക്ടര്‍മാരും ഉദ്യോഗസ്ഥവൃദ്ധവും കേസ് അട്ടിമറിക്കുന്നതിനായി ശ്രമം നടത്തുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാം രക്ത പരിശോധനയ്ക്ക് തയ്യാറാകാതിരിക്കുകയും ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേയ്ക്ക് മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമങ്ങള്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതോടെയാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്യാനും, റിമാന്‍ഡ് ചെയ്യാനും പോലിസ് തയ്യാറായത്. ശ്രീറാമിനു കിംസ് ആശുപത്രിയില്‍ തന്നെ ചികിത്സ നല്‍കാനുള്ള പോലിസിന്റെ ശ്രമങ്ങളെല്ലാം മാധ്യമങ്ങളുടെ കനത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊളിഞ്ഞത്.

ശ്രീറാമിന് ജാമ്യം ലഭിച്ചതോടെ പോലിസിനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാവുകയായിരുന്നു. പോലിസ് അന്വേഷണത്തില്‍ കെ എം ബഷീറിന്റെ കുടുംബവും സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. 

Tags:    

Similar News