ശാന്തിവനം സംരക്ഷണം: കെഎസ്ഇബിയുടെ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി;പിന്നോട്ടില്ലെന്ന് ശാന്തിവനം സംരക്ഷണ സമരസമിതി

മന്ത്രി എം എം മണിയെ തിരുവനന്തപുരത്തെത്തിയാണ് സമരസമിതി നേതാക്കളും ശാന്തിവനം ഉടമയും കണ്ടത്.നിര്‍മാണം നിര്‍ത്തിവെയ്ക്കില്ല.വിഷയം സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായി സമരസമിതി നേതാവ് പ്രഫ കുസുമം പറഞ്ഞു.നാളെ ശാന്തിവനത്തില്‍ ചേരുന്ന സമരസമിതി യോഗത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കും

Update: 2019-05-10 10:47 GMT

കൊച്ചി: പറവൂര്‍ ശാന്തിവനത്തിലെ ജൈവ ആവാസ വ്യവസ്ഥയെ തകര്‍ത്തുകൊണ്ടു മന്നം-ചെറായി വൈദ്യുതി ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ശാന്തിവനം സമരസമിതി നേതാക്കളും ശാന്തിവനത്തിന്റെ ഉടമസ്ഥയും മന്ത്രി എം എം മണിയെ കണ്ട് അഭ്്യര്‍ഥിച്ചു. എന്നാല്‍ നിലവില്‍ ശാന്തിവനത്തില്‍ കെഎസ് ഇ ബി നടത്തിക്കൊണ്ടിരിക്കുന്ന നിര്‍മാണം നിര്‍ത്തിവെയ്ക്കില്ലെന്ന് മന്ത്രി അറിയിച്ചതോടെ സമര പരിപാടികള്‍ ശക്തമാക്കാന്‍ സമര സമിതിയുടെ തീരുമാനം. നാളെ പറവൂര്‍ ശാന്തിവനത്തില്‍ ചേരുന്ന സമരസമിതിയോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സമരസമിതി നേതാവ് പ്രഫ കുസുമം തേജസ് ന്യൂസിനോട് പറഞ്ഞു.ശാന്തിവനം ഒഴിവാക്കണമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

നിലവില്‍ ശാന്തിവനത്തില്‍ കെഎസ് ഇബി നടത്തുന്ന നിര്‍മാണം നിര്‍ത്തിവെച്ച് അന്വേഷണം നടത്തണമെന്നാണ് മന്ത്രിയോട് പ്രധാനമായും സമരസമിതി ആവശ്യപ്പെട്ടത് എന്നാല്‍ നിര്‍മാണം നിര്‍ത്തിവെയ്ക്കില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. പക്ഷേ വിഷയം അന്വേഷിക്കാമെന്ന് മന്ത്രി പറഞ്ഞതായും പ്രഫ കുസുമം പറഞ്ഞൂ.രണ്ടു ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. തനിക്ക് വിഷയം അറിയില്ലായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും നാളായിട്ടും ഇത് സംബന്ധിച്ച് തനിക്ക് പരാതി തരാതിരുന്നതെന്ന് മന്ത്രി ചോദിച്ചതായും പ്രഫ.കുസുമം പറഞ്ഞു. നേരത്തെ അറിയിക്കാതിരുന്നതിന്റെ പേരില്‍ വിഷയം പരിഗണിക്കാതിരിക്കരുതെന്നും ശാന്തിവനം ഒഴിവാക്കി പദ്ധതി നടപ്പിലാക്കാന്‍ തയാറാണകണമെന്ന് സമരസമിതി നേതാക്കള്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു.ഒന്നര മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ എല്ലാ കാര്യങ്ങളും വിശദമായി മന്ത്രിയെ ധരിപ്പിച്ചുവെന്നും പ്രഫ കുസുമം പറഞ്ഞു.

സിപി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍, വനംവകുപ്പ് മന്ത്രി കെ രാജു എന്നിവരെയും സമരസമിതി നേതാക്കള്‍ സന്ദര്‍ശിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. അടുത്ത് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ഉന്നയിക്കാമെന്ന് കാനം രാജേന്ദ്രന്‍ ഉറപ്പു നല്‍കിയതായി പ്രഫ കുസുമം പറഞ്ഞു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയതിനു ശേഷമായിരിക്കും എല്‍ഡിഎഫ് യോഗം ചേരുക.നാളെ സമരസമിതിയുടെയും സമരസഹായ സമതിയുടെയും യോഗം ശാന്തിവനത്തില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ വെച്ചായിരിക്കും തുടര്‍ നടപടികള്‍ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.ഇതു കൂടാതെ ഹൈക്കോടതിയില്‍ വിഷയം സബന്ധിച്ച് വീണ്ടും ഹരജി നല്‍കിയിട്ടുണ്ട്. ശാന്തിവനം ഒഴിവാക്കി പദ്ധതി നടപ്പിലാക്കാന്‍ ഇടപെടണമെന്നാണ് പ്രധാനമായും ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് സംബന്ധിച്ച് പഠനത്തിനായി വിദഗ്ദ സമിതിയെ നിയോഗിക്കണെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രഫ.കുസുമം പറഞ്ഞു.

 

Tags:    

Similar News