പിഴത്തുക കേരളം വെട്ടിക്കുറക്കും; ഒൗദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും
ഗതാഗത നിയമലംഘനത്തിനുള്ള നിലവിലെ പിഴ വർധനവിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പിഴത്തുക കുറയ്ക്കുന്നതിനായി സംസ്ഥാനം പുതിയ വിജ്ഞാപനം ഇറക്കണം. ഇതിനായുള്ള കരട് കേന്ദ്രസർക്കാരിന്റ നിർദേശം കൂടി അറിഞ്ഞശേഷം മോട്ടോർ വാഹനവകുപ്പ് തയാറാക്കും.
തിരുവനന്തപുരം: മോട്ടോർ വാഹന നിയമപ്രകാരമുള്ള പുതിയ പിഴ സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന കേന്ദ്രനിർദേശത്തിന്റെ പശ്ചാത്തലത്തിൽ പിഴത്തുക കേരളം വെട്ടിക്കുറച്ചേക്കും. ഗതാഗത നിയമലംഘനത്തിനു നിലവിൽ നടപ്പാക്കിയ ഇരട്ടി പിഴ നേർപകുതിയായി കുറയും. ഇതുസംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. പിഴത്തുക 40 മുതൽ 50 ശതമാനം വരെ കുറയ്ക്കാനാണു സർക്കാർ തീരുമാനം.
നിലവിലെ വർധനവിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പിഴത്തുക കുറയ്ക്കുന്നതിനായി സംസ്ഥാനം പുതിയ വിജ്ഞാപനം ഇറക്കണം. ഇതിനായുള്ള കരട് കേന്ദ്രസർക്കാരിന്റ നിർദേശം കൂടി അറിഞ്ഞശേഷം മോട്ടോർ വാഹനവകുപ്പ് തയാറാക്കും.
പുതിയ തീരുമാനം നടപ്പിലാവുന്നതോടെ ഹെൽമറ്റ് ധരിക്കാത്തവർക്കും സീറ്റ് ബെൽറ്റ് ഇടാത്തവർക്കുമുള്ള പിഴ ആയിരത്തിൽ നിന്നും അഞ്ഞൂറായി കുറയും. ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴ മൂവായിരമാകും. ഓവർ ലോഡിന്റ പിഴ ഇരുപതിനായിരത്തിൽനിന്നു പതിനായിരമാവും. എയർഹോണ് മുഴക്കുന്നതിനുള്ള പതിനായിരം രൂപ പിഴ അയ്യായിരമാക്കാനാണ് ആലോചനയെന്നും സൂചനയുണ്ട്. അതേസമയം, മദ്യപിച്ച് വാഹനം ഓടിക്കൽ, അപകടകരമായ ഡ്രൈവിംഗ് എന്നിവയുടെ പിഴത്തുകയിൽ മാറ്റമുണ്ടാവില്ല. അപകട ഡ്രൈവിംഗിന് മൂവായിരവും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനു പതിനായിരവുമാണു പിഴ. ഇൻഷുറൻസ് ഇല്ലെങ്കിലുള്ള പിഴ രണ്ടായിരമായി തന്നെ നിലനിർത്തും.