പാലം നിര്‍മാണസ്ഥലത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവം: പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറെ പോലിസ് അറസ്റ്റു ചെയ്തു

വിനീത (41) യെയാണ് അറസ്റ്റു ചെയ്തത്.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓവര്‍സിയര്‍ സുമേഷ്(44), കരാറുകാരന്‍ വര്‍ക്കിച്ചന്‍ (31) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.എരൂര്‍ സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്

Update: 2022-06-06 14:44 GMT

കൊച്ചി: തൃപ്പൂണിത്തുറ അന്ധകാരത്തോട് പാലം നിര്‍മാണസ്ഥലത്ത് കഴിഞ്ഞ ദിവസം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറെ പോലിസ് അറസ്റ്റു ചെയ്തു. വിനീത (41) യെയാണ് അറസ്റ്റു ചെയ്തത്.വിനീതയെ ജാമ്യത്തില്‍ വിട്ടയച്ചു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓവര്‍സിയര്‍ സുമേഷ്(44), കരാറുകാരന്‍ വര്‍ക്കിച്ചന്‍ (31) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് അസിസ്റ്റന്റ് എന്‍ജിനീയറെക്കൂടി അറസ്റ്റു ചെയ്തത്. സംഭവത്തില്‍ നാലുപേരെ നേരത്തെ സസ്‌പെന്റു ചെയ്തിരുന്നു.

എരൂര്‍ സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദര്‍ശ്(22) പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. പാലം വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ച് നിര്‍മാണം നടക്കുന്ന ഭാഗത്തേക്ക് യുവാക്കള്‍ ബൈക്ക് ഓടിച്ചു വരികയായിരുന്നു. പാലം പകുതിഭാഗം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. ഇതറിയാതെ ഓടിച്ചെത്തിയ ബൈക്ക് കുഴിയിലേക്ക് വീഴുകയായിരുന്നു. നിര്‍മാണം നടക്കുന്ന ഭാഗത്ത് തടസ്സങ്ങള്‍ വെയ്ക്കാതിരുന്നതിനാല്‍ കുഴിയാണെന്നറിയാതെ ഓടിച്ചെത്തിയതാണ് അപകടത്തിന് കാരണമായത്. സമീപത്തെ കടയിലുണ്ടായിരുന്നവരാണ് ശബ്ദം കേട്ട് സ്ഥലത്തെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.