നവോഥാനമല്ല നടയടപ്പിക്കലാണ് മുഖ്യന്ത്രി പിണറായി വിജയന്റെ ലക്ഷ്യം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍

Update: 2019-01-02 10:32 GMT
കൊച്ചി: വനിതാ മതിലിലൂടെ നവോഥാന മൂല്യം സംരക്ഷിക്കാനല്ല, ശബരിമല നട അടപ്പിക്കാനാണ് കഴിഞ്ഞതെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നവോഥാനമല്ല, നടയടപ്പിക്കലാണ് പിണറായി വിജയന്റെ ലക്ഷ്യമെന്ന് വ്യക്തമായതായി യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ രാത്രി സമയത്ത് കള്ളന്മാരെ പോലെ പോലീസ് സംരക്ഷണത്തില്‍ ആളെ കയറ്റുകയല്ല വേണ്ടത്. നവോഥാനം സംരക്ഷിക്കാന്‍ മതില്‍ നിര്‍മ്മിച്ച രാത്രി തന്നെ പോലീസ് അകമ്പടിയോടെ യുവതികളെ ശബരിമലയില്‍ എത്തിച്ച മുഖ്യമന്ത്രി വനിതാ മതിലില്‍ പങ്കെടുത്തവരെയും വിശ്വാസികളെയും വേദനിപ്പിച്ചു. ശബരിമല അടച്ചു പൂട്ടാനുള്ള സി പി എം അജണ്ടയാണ് ഇതിലൂടെ പുറത്ത് വന്നതെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു. കുറച്ചു കൂടി ആലോചനയിലൂടെ പരിഹരിക്കാമായിരുന്ന വിഷയം പാര്‍വ്വതീകരിച്ച് കേരളത്തിലെ സാമൂഹ്യ സൗഹാര്‍ദം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നവോഥാനത്തിന്റെ പേരിലും സ്ത്രീ സുരക്ഷയുടെ പേരിലും സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ മാപ്പ് പറയണം. മതിലില്‍ പങ്കെടുത്ത സംഘടനകളും പ്രവര്‍ത്തകരും സി പി എമ്മിന്റെ തനിനിറം മനസിലാക്കണമെന്നും തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരുത്താന്‍ അവര്‍ തയാറാകണമെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.

Similar News