നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമന്‍ (29) എന്നയാളെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത്

Update: 2022-09-12 10:12 GMT

കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമന്‍ (29) എന്നയാളെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ നെടുമ്പാശ്ശേരി, ചെങ്ങമനാട്, പറവൂര്‍, അയ്യമ്പുഴ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, ന്യായവിരോധമായി സംഘം ചേരല്‍, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2019 നവംബറില്‍ അത്താണിയില്‍ ഗില്ലപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇയാള്‍ക്ക് ഈ കേസിന്റെ വിചാരണ തീരും വരെ എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലായിരുന്നു. എന്നാല്‍ കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ജൂണില്‍ ചെങ്ങമനാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ അടുവാശ്ശേരി മുതലാളിപീടിക ഭാഗത്തെ ഒരു കടയില്‍ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. ആലപ്പുഴയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നെടുമ്പാശേരി ഇന്‍സ്‌പെക്ടര്‍ സോണി മത്തായിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 62 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 36 പേരെ നാട് കടത്തിയെന്നും പോലിസ് പറഞ്ഞു.

Similar News