ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി ബഫർ സോണിന് കേരളം തയ്യാറാകണമെന്ന് ലത്തീൻ കാത്തലിക് കൗൺസിൽ
ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ പോലിസ് അടിച്ചമർത്തുന്നത് സമഗ്രാധിപത്യ പ്രവണതയുടെ അടയാളമാണ്.
കണ്ണൂർ: ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി ബഫർ സോൺ നിശ്ചയിക്കുന്നതിനാവശ്യമായ ശുപാർശ നൽകാൻ കേരള സർക്കാർ തയ്യാറാകണമെന്ന് ലത്തീൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. പുനർഗേഹം പദ്ധതി നിർത്തി വച്ച് കേരളതീരം സമ്പൂർണമായി സംരക്ഷിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ പോലിസ് അടിച്ചമർത്തുന്നത് സമഗ്രാധിപത്യ പ്രവണതയുടെ അടയാളമാണ്. അഗ്നിപഥ് പോലെയുള്ള പദ്ധതികൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയണമെന്നും ലത്തീൻ കാത്തലിക് കൗൺസിൽ അഭിപ്രായപ്പെട്ടു.
ബഫർസോൺ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയാറാകാതെ കേന്ദ്രം മുഖം തിരിക്കുന്നുവെന്നാണ് കേരളം പറയുന്നത്. സംസ്ഥാനങ്ങൾ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. അതേസമയം, കേരള ചീഫ് സെക്രട്ടറി തന്നോട് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ പ്രതികരണം.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീററർ ചുറ്റളവ് ബഫർസോണായി പ്രഖ്യാപിച്ച സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ ആശങ്കയേറ്റുന്നതാണ് കേന്ദ്ര നിലപാട്. വിധിയില്‍ ആശങ്കയുള്ള സംസ്ഥാനങ്ങൾ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതർ പറയുന്നത്.
