ജിജിത് യാത്രയായത് അഞ്ച് പേര്‍ക്ക് പുതുജീവിതമേകി

വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച തൃശ്ശൂര്‍ വരണ്ടാരപ്പിള്ളി ചുള്ളിപറമ്പില്‍ വീട്ടില്‍ ജിജിത്തിന്റെ (39) കുടുംബമാണ് തീരാവേദനയ്ക്കിടയിലും ജിജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം പ്രകടിപ്പിച്ചുകൊണ്ട് മാതൃകയായത്

Update: 2022-06-19 14:46 GMT

കൊച്ചി : അഞ്ച് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നുകൊണ്ട് അവയവദാനത്തിന് ഉദാത്ത മാതൃകയായി ജിജിത്തിന്റെ കുടുംബം. വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച തൃശ്ശൂര്‍ വരണ്ടാരപ്പിള്ളി ചുള്ളിപറമ്പില്‍ വീട്ടില്‍ ജിജിത്തിന്റെ (39) കുടുംബമാണ് തീരാവേദനയ്ക്കിടയിലും ജിജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം പ്രകടിപ്പിച്ചുകൊണ്ട് മാതൃകയായത്. ജിജിത്തിന്റെ കരള്‍ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്ന രോഗിയ്ക്കായി ദാനം ചെയ്തു. പാന്‍ക്രിയാസും വൃക്കകളും കോര്‍ണിയകളും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലിരിക്കുന്ന രോഗികള്‍ക്കും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗവണ്‍മെന്റ് പൂളിലേക്കും ദാനം ചെയ്തു.

ജൂണ്‍ 14ന് രാത്രി 10.30 ഓടെ തൃശ്ശൂര്‍ പുതുക്കാടിന് സമീപം വരണ്ടാരപ്പിള്ളിയ്ക്ക് സമീപമാണ് ജിജിത്തിനെ നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.രാത്രി തിരികെ വീട്ടിലേക്ക് വരും വഴി ബൈക്ക് തെന്നി വീണ് അപകടമുണ്ടായതെന്ന് കരുതുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിജിത്തിനെ ആദ്യം ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അവിടെ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ ജിജിത്തിനെ 15ാം തീയതിയോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. രാജഗിരി ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ജഗത് ലാല്‍ ഗംഗാധരന്റേയും, കണ്‍സള്‍ട്ടന്റ് ഡോ. ജോ ലിയോ മാര്‍ഷലിന്റെയും കീഴില്‍ ചികില്‍സയിലായിരുന്നു ജിജിത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജിജിത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

18ാം തീയതിയോടെ ജിജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ സമ്മതം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലിസിലും കേരളാ നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിലും അറിയിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ജിജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ജിജിത്തിന്റെ കരള്‍ രാജഗിരി ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തില്‍ കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ 65 കാരനാണ് സ്വീകരിച്ചത്.

ഓസ്‌ട്രേലിയയില്‍ മകനെ സന്ദര്‍ശിക്കാനായി പോയ സമയത്തായിരുന്നു ഇദ്ദേഹത്തിന് കരള്‍ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം നാട്ടിലെത്തി രാജഗിരി ആശുപത്രിയില്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റോഷ് വര്‍ഗ്ഗീസിന്റെ കീഴില്‍ ചികില്‍സയിലായിരുന്നു. ക്രോണിക് ലിവര്‍ ഡിസീസ് സ്ഥിരീകരിച്ച അദ്ദേഹത്തിന് ജിഐ, എച്ച്പിബി&മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ കൂടിയായ ഡോ. രാമചന്ദ്രന്‍ നാരായണ മേനോന്റ് നേതൃത്വത്തിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഡോ. ജോണ്‍സ് ഷാജി, ഡോ. ഗാസ്‌നാഫര്‍ ഹുസ്സൈന്‍, ഡോ. ജോസഫ് ജോര്‍ജ്ജ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.