ഉല്ലാസ യാത്രയ്ക്ക് പണം വാങ്ങി കബളിപ്പിച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് ട്രാവല്‍ ഏജന്‍സി പണവും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ വിനോദ യാത്രകള്‍ സംഘടിപ്പിക്കുന്ന സ്ഥാപനത്തിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥരായ എം രാജേശ്വരി , കെ സിന്ധു എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്

Update: 2022-04-10 05:47 GMT

കൊച്ചി : കുടുംബ സമേതം അഞ്ച് ദിവസത്തെ ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലയര്‍ ഉല്ലാസയാത്ര ഉറപ്പു നല്‍കി പണം വാങ്ങി കസ്റ്റംസ് ജീവനക്കാരിയെ കബളിപ്പിച്ച കേസില്‍ ട്രാവല്‍ ഏജന്‍സി തുക തിരിച്ചു നല്‍കാനും പിഴയടക്കാനും എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

എറണാകുളം മറൈന്‍ ഡ്രൈവില്‍  പ്രവര്‍ത്തിച്ചിരുന്ന വിദേശ വിനോദ യാത്രകള്‍ സംഘടിപ്പിക്കുന്ന സ്ഥാപനത്തിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥരായ എം രാജേശ്വരി , കെ സിന്ധു എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്.

ഉല്ലാസ യാത്ര വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്‍സി പരാതിക്കാരുടെ കൈയില്‍ നിന്നും 1,16,000 രൂപ വീതം വാങ്ങി. തുടര്‍ന്ന് യാത്ര പല കാരണങ്ങള്‍ പറഞ്ഞ് മാറ്റി വെച്ചു. പിന്നീട് കമ്പനിയുടെ ഓഫീസ് പൂട്ടിപ്പോകുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.പരാതിക്കാരുടെ കയ്യില്‍ നിന്നും വാങ്ങിയ മുഴുവന്‍ തുകയും എതിര്‍കക്ഷിയായ ട്രാവല്‍ ഏജന്‍സി മുപ്പതു ദിവസത്തിനകം തിരികെ നല്‍കുന്നതിനും കൂടാതെ അയ്യായിരം രൂപ പിഴയും അയ്യായിരം രൂപ കോടതിച്ചെലവും നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.