ജലസംരക്ഷണത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന പൊതുനിയമം വേണം: ഡോ. സി വി ആനന്ദബോസ്

ഭൂമിയിലുള്ള ആകെ ജലത്തില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് 0.6% (ദശാംശം 6%) മാത്രമാണെന്നും അതുകൊണ്ടു തന്നെ അതിന്റെ സംരക്ഷണത്തിന് പ്രാധാന്യമേറുകയാണെന്നും ഡോ. സി വി ആനന്ദബോസ് വ്യക്തമാക്കി

Update: 2022-03-23 13:59 GMT

കൊച്ചി: ജലസംരക്ഷണത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന പൊതുനിയമം വേണമെന്ന് ഡോ. സി വി ആനന്ദബോസ്.അസറ്റ് ഹോംസ് ബിയോണ്ട് ദി സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണപരമ്പരിയല്‍ ആഗോള ജലദിനം പ്രമാണിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഭൂമിയിലുള്ള ആകെ ജലത്തില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് 0.6% (ദശാംശം 6%) മാത്രമാണെന്നും അതുകൊണ്ടു തന്നെ അതിന്റെ സംരക്ഷണത്തിന് പ്രാധാന്യമേറുകയാണെന്നും ഡോ. സി വി ആനന്ദബോസ് വ്യക്തമാക്കി.ഭൂമിയിലുള്ള മൊത്തം ജലത്തിന്റെ 97.2 ശതമാനവും സമുദ്രങ്ങളിലും ചെറുകടലുകളിലുമാണ്. 2.1 ശതമാനമാകട്ടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളില്‍ ഉറഞ്ഞു കിടക്കുന്നു.

ഓരോ ശതമാനം വീതം അന്തരീക്ഷത്തിലും പുഴകള്‍, തടാകങ്ങള്‍ എന്നിവയിലും ജീവജാലങ്ങളിലുമാണുള്ളത്. ബാക്കിയുള്ള 0.6 ശതമാനം മാത്രമാണ് ഭൂഗര്‍ഭജലം. ഈ വര്‍ഷത്തെ ആഗോളജലദിനത്തിന്റെ ഇതിവൃത്തം ഭൂഗര്‍ഭജലം അദൃശ്യമായതിനെ ദൃശ്യമാക്കല്‍ (മേക്കിംഗ് ദ ഇന്‍വിസിബിള്‍ വിസിബ്ള്‍) എന്നായത് ഈ ദൗര്‍ലഭ്യം കണക്കിലെടുത്താണെന്ന് അദ്ദേഹം പറഞ്ഞു.ആവശ്യത്തിനുള്ള ജലലഭ്യതയ്ക്കായി മഴവെള്ള സംഭരണം, കടല്‍ജല ശുദ്ധീകരണം തുടങ്ങിയവ ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിവിധ വകുപ്പുകളുടെ കീഴിലുള്ള വ്യത്യസ്ത നിയമങ്ങള്‍ തടസം നില്‍ക്കുന്നതു മൂലം ജലസേചനത്തിനുള്ള അണക്കെട്ടുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുപോലുള്ള നടപടികളെടുക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തം ഏകോപിപ്പിക്കുന്ന പൊതുനിയമം കൊണ്ടുവരികയാണ് ഇതിനുള്ള പ്രതിവിധി. ഭൂഗര്‍ഭജലത്തിന്റെ സംരക്ഷണത്തിലും വിനിയോഗത്തിലും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി സുനില്‍ കുമാര്‍, ടോറസ് ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അജയ് പ്രസാദ് എന്നിവരും പ്രസംഗിച്ചു.

Similar News