കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് നൂതനസാങ്കേതികവിദ്യയോടെ എല്‍സ

Update: 2020-12-22 12:16 GMT

തിരുവനന്തപുരം: കുഷ്ഠരോഗ നിര്‍മാര്‍ജനരംഗത്ത് വേറിട്ടപാത സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് എല്‍സ (ELSA: Eradication of Leprsoy Through Self Reporting and Awareness) എന്ന പേരില്‍ നൂതനസാങ്കേതികവിദ്യയോടെ പുതിയൊരു പദ്ധതി നടപ്പാക്കുന്നു. എല്‍സയുടെ ലോഗോ പ്രകാശനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ ആര്‍ വിദ്യ എന്നിവര്‍ പങ്കെടുത്തു. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതിയ്ക്ക് പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കുഷ്ഠരോഗത്തെക്കുറിച്ച് യഥാര്‍ഥ വസ്തുതകള്‍ സമൂഹത്തിലെത്തിക്കുന്നതിനും അതിലൂടെ പ്രാരംഭത്തിലേ രോഗനിര്‍ണയം നടത്തുന്നതിനും സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കുന്നു. അതിലൂടെ കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടോയെന്നും സ്വയം ബോധ്യപ്പെടുന്നവര്‍ക്ക് ആശാപ്രവര്‍ത്തകരുടെയോ, ആരോഗ്യപ്രവര്‍ത്തകരുടെയോ, അടുത്തുള്ള ആശുപത്രിയുടെയോ സഹായം ഈ പദ്ധതിയിലൂടെ തേടാന്‍ സാധിക്കും. ഇതിന്റെ മറ്റൊരു സവിശേഷത ഇസഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോം വഴി ത്വക്ക്, രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിരന്തര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ കുഷ്ഠരോഗത്തെക്കുറിച്ചുള്ള യഥാര്‍ഥവസ്തുതള്‍ സമൂഹത്തിലെത്തിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ജനുവരി 30 മുതല്‍ രണ്ടാഴ്ചക്കാലം കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണമായി ആചരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടിയിട്ടുണ്ട്. എന്നാല്‍ കുഷ്ഠരോഗത്തെക്കുറിച്ച് ഭൂരിപക്ഷം സാധാരണക്കാരുടെയും ധാരണ കുഷ്ഠരോഗി എന്നാല്‍ കൈകാലുകളില്‍ വ്രണങ്ങളോടുകൂടിയ വികൃതനായ മനുഷ്യനാണെന്നാണ്. ഈ ധാരണകൊണ്ടുതന്നെ രോഗത്തോടുള്ള അറപ്പും വെറുപ്പും വര്‍ധിപ്പിക്കുന്നു.

അതിനാല്‍, തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസങ്ങളെയും, സ്പര്‍ശനശേഷി കുറഞ്ഞ പാടുകളെയും, ഉപരിതല ഞരമ്പുകളുടെ വേദനയെയും കുഷ്ഠരോഗത്തോടു ചേര്‍ത്ത് ചിന്തിക്കാനാ, പരിശോധനയ്ക്ക് വിധേയനാവാനോ അവര്‍ തയ്യാറാവുന്നില്ല. ഇപ്രകാരമുള്ള പ്രാരംഭലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗപകര്‍ച്ചാ സാധ്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം രോഗിയെ വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ഈ അജ്ഞതസമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളിലും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. കുഷ്ഠരോഗത്തെക്കുറിച്ച് തികച്ചും യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ കാര്യക്ഷമമായ ഒരു ഇടപെടല്‍ നടത്തുന്നതിന് എല്‍സ സഹായിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.