ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുമതി; പൊതുഭരണ വകുപ്പ് ഉത്തരവിറക്കി

മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് അനുമതിയില്ല. കോര്‍പറേഷന്‍, നഗരസഭാ പരിധിയില്‍ ചെറിയ കടകളും പാര്‍പ്പിടസമുച്ചയങ്ങളിലെ കടകളും ഒറ്റപ്പെട്ടുള്ള കടകളുമുള്‍പ്പെടെ തുറക്കാം.

Update: 2020-04-25 17:38 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഇളവുകള്‍ ക്രമീകരിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത പാര്‍പ്പിട സമുച്ചയങ്ങളിലും ചന്തകളിലെ കോംപ്ലക്സുകളിലുമുള്ള എല്ലാ കടകളും സ്ഥാപനങ്ങളും തുറക്കാം. അതേസമയം, മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് അനുമതിയില്ല. കോര്‍പറേഷന്‍, നഗരസഭാ പരിധിയില്‍ ചെറിയ കടകളും പാര്‍പ്പിടസമുച്ചയങ്ങളിലെ കടകളും ഒറ്റപ്പെട്ടുള്ള കടകളുമുള്‍പ്പെടെ തുറക്കാം. എന്നാല്‍, ചന്തകളിലുള്ള കോപ്ലക്സുകള്‍ക്കും മള്‍ട്ടി, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്കും ഇളവ് ബാധകമല്ല.

തുറക്കുന്ന കടകളില്‍ പരമാവധി 50 ശതമാനം ജീവനക്കാര്‍ മാത്രമേ ജോലിക്കെത്താവൂ. എല്ലാവരും മാസ്‌ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ജോലിചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കേന്ദ്ര ഉത്തരവ് പ്രാബല്യത്തിലാകുന്ന മുറയ്ക്കു സംസ്ഥാനത്തും പുതിയ ഇളവുകളെല്ലാം പ്രാബല്യത്തില്‍ വരും. തുറക്കാന്‍ അനുവാദമില്ലാത്തവ: സിനിമാശാലകള്‍, സമ്മേളന ഹാളുകള്‍, മാളുകള്‍ (സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ്), മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിയിലുള്‍പ്പെട്ട മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്വിമ്മിങ് പൂളുകള്‍, വിനോദ പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ബാറുകള്‍ അടക്കമുള്ള മദ്യശാലകള്‍.