ജില്ലയുടെ സമ്പൂര്‍ണ വികസനത്തിന് തിരൂര്‍ ജില്ല രൂപീകരിക്കുക: എസ്ഡിപിഐ

ഈ ആവശ്യം എസ്ഡിപിഐയാണ് ആദ്യം ഉന്നയിച്ചത് എന്ന കാരണത്താല്‍ മാത്രം ജില്ലാ വിഭജനത്തിന് എതിരായ നിലപാട് സ്വീകരിച്ച ആര്യാടന്‍ മുഹമ്മദിന്റെ നയത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നാണ് എസ്ഡിപിഐ മനസ്സിലാക്കുന്നത്.

Update: 2019-06-26 15:55 GMT

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എയെ എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. ഈ ആവശ്യം എസ്ഡിപിഐയാണ് ആദ്യം ഉന്നയിച്ചത് എന്ന കാരണത്താല്‍ മാത്രം ജില്ലാ വിഭജനത്തിന് എതിരായ നിലപാട് സ്വീകരിച്ച ആര്യാടന്‍ മുഹമ്മദിന്റെ നയത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നാണ് എസ്ഡിപിഐ മനസ്സിലാക്കുന്നത്. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെടുന്നു.

വിശദമായ പഠനത്തിന് വിധേയമാക്കാതെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം യുഡിഎഫ് എംഎല്‍എയാണ് ഉന്നയിച്ചതെന്നതിനാല്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച എല്‍ഡിഎഫും നിലപാട് തിരുത്തണം. 1969ല്‍ ശക്തമായ എതിര്‍പ്പുണ്ടായിട്ടും മലപ്പുറം ജില്ല രൂപീകരിച്ച ഇഎംഎസ് സര്‍ക്കാരിന്റെ ചരിത്രം പിണറായി വിജയന് പ്രചോദനമാകേണ്ടതുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജനസംഖ്യ കുറഞ്ഞ ജില്ലകള്‍ക്കടക്കം മെഡിക്കല്‍ കോളജ് ഇല്ലാത്ത എല്ലാ ജില്ലകള്‍ക്കും ഓരോ മെഡിക്കല്‍ കോളജ് വീതമാണ് അനുവദിച്ചത്.

ഗവണ്‍മെന്റ് ഫണ്ടുകള്‍ ജനസംഖ്യാനുപാതികമായാണ് അനുവദിക്കുന്നതെന്ന ആര്യാടന്‍ മുഹമ്മദിന്റെ വാദം അദ്ദേഹം അംഗമായ മന്ത്രിസഭയുടെ തന്നെ തീരുമാനങ്ങള്‍ ഖണ്ഡിക്കുകയാണെന്ന് എസ്ഡിപിഐ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. തിരൂര്‍ ജില്ലാ രൂപീകരണത്തിന് അനുകൂലമായ തീരുമാനങ്ങള്‍ ഉടനടി ഉണ്ടാകുന്നില്ലെങ്കില്‍ എസ്ഡിപിഐ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ ഊര്‍ജിതമാക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വക്കറ്റ് സാദിഖ് നടുത്തൊടി, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, ടി എം ഷൗക്കത്ത്, എം പി മുസ്തഫ മാസ്റ്റര്‍, പി ഹംസ, അരീക്കന്‍ ബിരാന്‍ കുട്ടി സംസാരിച്ചു. 

Tags:    

Similar News