സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എതിരെ കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം
ക്ലൗഡ് കിച്ചണുകൾ നിർമ്മിക്കാൻ സൊമാറ്റോ ഉപഭോക്തൃ ഡാറ്റ ഉപയോഗിച്ചുവെന്നും ചില ബ്രാൻഡുകൾക്ക് അധിക ഫീസുകൾക്കോ വാടക കമ്മീഷനുകൾക്കോ സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്‌തെന്നും എൻആർഎഐ ആരോപിച്ചിരുന്നു..
ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എതിരേ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണം. നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ) ഉന്നയിക്കുന്ന ആശങ്കകൾ സംബന്ധിച്ചാണ് അന്വേഷണം.
ക്ലൗഡ് കിച്ചൻ, പ്രൈവറ്റ് ലേബൽ എന്നിവ വഴി ഈ പ്ലാറ്റ്ഫോമുകൾക്കുള്ള സാമ്പത്തിക താൽപര്യങ്ങൾ നിഷ്പക്ഷതയെ ബാധിച്ചേക്കാമെന്ന വാദം കോംപറ്റീഷൻ കമ്മീഷൻ പരിഗണിക്കും. ഇക്കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അഭിപ്രായപ്പെട്ടു.
വിഷയത്തിൽ വിരുദ്ധ താൽപ്പര്യം ഉള്ളതായി സിസിഐ ചൂണ്ടിക്കാട്ടി. "… സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ വിരുദ്ധ താൽപ്പര്യം ഉള്ള സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്ന് കമ്മീഷൻ അഭിപ്രായപ്പെടുന്നു. കാരണം ഡൗൺസ്ട്രീം മാർക്കറ്റിൽ വാണിജ്യ താൽപ്പര്യം നിലനിൽക്കുന്നതിനാൽ, അവർ നിഷ്പക്ഷ പ്ലാറ്റ്‌ഫോമുകളായി പ്രവർത്തിക്കുന്ന രീതിയെ ബാധിക്കാം," സിസിഐ പറഞ്ഞു. 60 ദിവസത്തിനുള്ളിൽ അന്വേഷണ റിപോർട്ട് സമർപ്പിക്കാൻ സിസിഐ അന്വേഷണ വിഭാഗത്തിന് നിർദേശം നൽകി.
ക്ലൗഡ് കിച്ചണുകൾ നിർമ്മിക്കാൻ സൊമാറ്റോ ഉപഭോക്തൃ ഡാറ്റ ഉപയോഗിച്ചുവെന്നും ചില ബ്രാൻഡുകൾക്ക് അധിക ഫീസുകൾക്കോ വാടക കമ്മീഷനുകൾക്കോ സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്‌തെന്നും എൻആർഎഐ ആരോപിച്ചിരുന്നു.. സ്വകാര്യ ലേബലുകളിൽ നിന്നുള്ള വിൽപ്പനയുടെ ഒരു ഭാഗം സ്വിഗ്ഗിക്കും സമാനമായി നേട്ടമുണ്ടാക്കിയെന്നും അങ്ങനെ ഉപഭോക്തൃ ട്രാഫിക്ക് വഴിതിരിച്ചുവിടാൻ പ്രോത്സാഹനം നൽകിയെന്നും എൻആർഎഐ ആരോപിച്ചിരുന്നു.