യുപിയില്‍ അസംഖാന്റെ ജൗഹര്‍ സര്‍വകലാശാലയുടെ 173 ഏക്കര്‍ ഭൂമി യോഗി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

ഭൂമി വാങ്ങുന്ന സമയത്ത് ട്രസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെ പി ഗുപ്ത വിധിച്ചു. വാഴ്‌സിറ്റി ഭൂമി ഏറ്റെടുക്കണമെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2021-01-18 09:58 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി എംപി മുഹമ്മദ് അസംഖാന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സര്‍വകലാശാലയുടെ 173 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. റാംപൂരില്‍ സ്ഥിതിചെയ്യുന്ന മൗലാനാ മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കുമെന്ന് ചൂണ്ടിക്കാട്ടി റാംപൂര്‍ ജില്ലാ ഭരണകൂടമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി വാങ്ങുന്ന സമയത്ത് ട്രസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെ പി ഗുപ്ത വിധിച്ചു. വാഴ്‌സിറ്റി ഭൂമി ഏറ്റെടുക്കണമെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

12 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങാന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ട്രസ്റ്റ് ലംഘിച്ചതായി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവണ്‍മെന്റ് കൗണ്‍സിലര്‍ (എഡിജിസി-സിവില്‍) അജയ് തിവാരി പറഞ്ഞു. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ ഭൂമി, നദീതീരങ്ങളോ വെള്ളപ്പൊക്ക സ്ഥലങ്ങളോ ഗ്രാമസമാജത്തിന്റെ ഭൂമിയോ വാങ്ങരുതെന്നാണ് യോഗി സര്‍ക്കാരിന്റെ വ്യവസ്ഥ. എന്നാല്‍, ഈ നിബന്ധനകളും ഉത്തര്‍പ്രദേശ് റവന്യൂ നിയമത്തിലെ വകുപ്പുകളും ട്രസ്റ്റ് ലംഘിച്ചതായി ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. സീതാപൂര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ട്രസ്റ്റ് ചെയര്‍മാന്‍ അസാംഖാന് കോടതി നേരത്തെ ഇതുസംബന്ധിച്ച നോട്ടീസും സമന്‍സും അയച്ചിരുന്നു.

എന്നാല്‍, നോട്ടീസ് കൈപ്പറ്റാന്‍ അസംഖാന്‍ വിസമ്മതിച്ചു. 12 ദലിത് കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിച്ച് വാങ്ങിയതാണെന്നാരോപിച്ച് റാംപൂരിലെ നൂറോളം ഏക്കര്‍ വലിയ ഭൂമി ഏറ്റെടുക്കണമെന്ന് 2020 ജനുവരിയില്‍ പ്രയാഗ്‌രാജിലെ റവന്യൂ ബോര്‍ഡ് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. യുപിയിലെ സമീന്ദാരി അബോളിഷന്‍ ആന്റ് ലാന്റ് റിഫോംസ് ആക്ട് ഖാന്‍ ലംഘിച്ചെന്നായിരുന്നു റവന്യൂ ബോര്‍ഡിന്റെ കണ്ടെത്തല്‍. 2006 ല്‍ സ്ഥാപിതമായ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാല സമുച്ഛയം 500 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. സര്‍വകലാശാലാ വൈസ് ചാന്‍സിലറും ട്രസ്റ്റിന്റെ ചെയര്‍മാനുമാണ് അസംഖാന്‍. ഭാര്യ തന്‍സീന്‍ ഫാത്തിമയും രണ്ട് ആണ്‍മക്കളും ട്രസ്റ്റ് അംഗങ്ങളാണ്. അസമിന്റെ മൂത്ത സഹോദരി ട്രസ്റ്റ് ട്രഷററാണ്.

Tags: