യമുന കരകവിഞ്ഞൊഴുകുന്നു; ഡല്‍ഹിയും പ്രളയ ഭീഷണിയില്‍; ഹിമാചലില്‍ റെഡ് അലര്‍ട്ട്

Update: 2023-07-11 05:03 GMT


ഡല്‍ഹി: യമുനാ നദി കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹിയില്‍ പ്രളയത്തിന് സാധ്യത. ഇതേ തുടര്‍ന്ന് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചൊവ്വാഴ്ച രാവിലെയോടെ യമുനയിലെ ജലനിരപ്പ് അപകട സൂചിക മറികടന്നു. ഹരിയാണ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതിനു പിന്നാലെയായിരുന്നു ഇത്. ജലനിരപ്പ് 206. 24 മീറ്റര്‍ മറികടന്നതോടെ ഡല്‍ഹിയും സമീപ പ്രദേശങ്ങളും പ്രളയഭീഷണിയിലാണ്. പ്രതീക്ഷച്ചതിലും വേഗത്തിലാണ് യമുന കരകവിഞ്ഞതെന്നും ഇത് അപകടസാധ്യത വര്‍ദ്ധിപ്പിച്ചേക്കുമെന്നും ഡല്‍ഹി ജലസേചന-പ്രളയനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

യമുനാ നദീതീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തുറന്നു. വെള്ളക്കെട്ടുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ദ്രുതഗതിയില്‍ പരിഹരിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.  കാലവര്‍ഷക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി 37 പേര്‍ക്ക് ജീവന്‍ നഷ്ടമായതാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത 24 മണിക്കൂറില്‍ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചണ്ഡിഗഡിലും മൂന്ന് ദിവസമായി മഴയാണ്.



Tags: