സ്‌കൂള്‍ തുറന്നില്ലെങ്കില്‍, വോട്ടില്ല; പഞ്ചാബില്‍ രക്ഷിതാക്കളും അധ്യാപകരും പ്രക്ഷോഭത്തിൽ

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി എട്ട് വരെ അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Update: 2022-02-05 15:09 GMT

അമൃത്സര്‍: കൊവിഡ് നിയന്ത്രണങ്ങളേത്തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ തുറക്കാത്തതിനെതിരേ പഞ്ചാബില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം. സ്‌കൂള്‍ തുറക്കുന്നില്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി എട്ട് വരെ അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ നിയന്ത്രണങ്ങള്‍ക്ക് എതിരേ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും അധ്യാപകരും. സ്‌കൂളുകള്‍ വീണ്ടും തുറന്നില്ലെങ്കില്‍, ഞങ്ങള്‍ വോട്ട് രേഖപ്പെടുത്തില്ലെന്ന് അവര്‍ പറഞ്ഞു.

സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെ നേതൃത്തില്‍ ശനിയാഴ്ച സംസ്ഥാനത്തുടനീളം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതിനെതിരേ ബര്‍ണല നഗരത്തില്‍ നൂറ് കണക്കിനാളുകള്‍ പ്രതിഷേധിച്ചു. പത്തോളം സ്‌കൂളുകളില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.