സ്ത്രീധനത്തിന്റെ പേരില്‍ ബിജെപി എംഎല്‍എ പീഡിപ്പിക്കുന്നതായി ഭാര്യയുടെ പരാതി
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഒഷിൻ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.
ഡറാഡൂൺ: ബിജെപി നേതാവ് സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നെന്ന പരാതിയുമായി ഭാര്യ. ബിജെപി നേതാവും ഹിമാചൽ പ്രദേശ് എംഎൽഎയുമായ വിശാൽ നെഹ്റിയക്കെതിരെയാണ് ഗുരുതര ആരോപണവുമായി ഭാര്യ ഒഷിൻ ശർമ രംഗത്തെത്തിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഒഷിൻ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥ കൂടിയാണ് ഒഷിൻ. ഏപ്രിൽ 26നാണ് ഇരുവരും വിവാഹിതരായത്. തന്നെ വിശാൽ പലകുറി ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന് ഒഷിൻ ആരോപിച്ചു.
തനിക്ക് കൊവിഡ് ബാധിച്ചപ്പോൾ വീട്ടിൽ നിന്നും പുറത്താക്കി. തനിക്ക് വിവാഹ സമയത്ത് 1.20 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന മോതിരവും സ്വർണമാലയും നൽകിയിരുന്നു. പക്ഷേ ഭർത്താവ് വീണ്ടും വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നുവെന്നും ഒഷിൻ പറയുന്നു. വിശാലിനെ കോളജ് കാലം മുതൽ അറിയാം. അന്നുതൊട്ടേ അദ്ദേഹം ഉപദ്രവിക്കുമായിരുന്നു. അതിനെത്തുടർന്ന് ബന്ധം ഉപേക്ഷിച്ചു.
പിന്നീട് 2019ൽ എംഎൽഎയായപ്പോൾ വിശാൽ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ആത്മാർത്ഥമാണെന്ന് വിശ്വസിച്ചു. ഇപ്പോൾ ഈ വീഡിയോ പുറത്ത് വിടുന്നത് തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായാണെന്നും ഒഷിൻ പറഞ്ഞു. ആരോപണങ്ങളോട് പ്രതികരിക്കാൻ വിശാൽ തയ്യാറായിട്ടില്ല.
