ദലിതനൊപ്പം ഒളിച്ചോടി; പെണ്‍കുട്ടിയെ പരസ്യമായി മര്‍ദിച്ച് കുടുംബം

Update: 2019-06-30 12:00 GMT

ഭോപ്പാല്‍: ദലിത് യുവാവിനെ സ്‌നേഹിച്ച് ഒളിച്ചോടിയതിന് പെണ്‍കുട്ടിയെ ഗ്രാമത്തില്‍ പരസ്യ മര്‍ദനത്തിനിരയാക്കി കുടുംബം. മധ്യപ്രദേശിലെ ധറിലാണ് 21കാരിയെ കുടുംബാഗംങ്ങള്‍ തന്നെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്‍മാരും ബന്ധുക്കളും പെണ്‍കുട്ടിയെ വടി ഉപയോഗിച്ച് ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ജൂണ്‍ 25നാണ് സംഭവം നടന്നിരിക്കുന്നത്. ഉപദ്രവിക്കരുതെന്നും അടിക്കരുതെന്നും പെണ്‍കുട്ടി അലറികരഞ്ഞ് പറയുന്നുണ്ടെങ്കിലും കുടുംബാംഗങ്ങള്‍ ഇത് കേള്‍ക്കാതെ മര്‍ദിക്കുന്നതാണ് ദൃശ്യം. അതേസമയം പോലിസ് പെണ്‍കുട്ടിയെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദലിത് യുവാവിനൊപ്പം പോയ പെണ്‍കുട്ടിയെ ബന്ധുക്കളുടെ പരാതിയില്‍ പോലിസ് പിടികൂടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലിസ് ബന്ധുക്കള്‍ക്ക് കൈമാറി. തങ്ങളുടെ സ്വജാതിയിലുള്ള മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ബന്ധുക്കള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി സമ്മതിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം.

Similar News