പുതുവല്‍സരാഘോഷത്തിനിടെ യുവതിക്ക് നേരെ ബിജെപി നേതാവ് നിറയൊഴിച്ചു

Update: 2019-01-02 11:59 GMT

പട്‌ന: പുതുവല്‍സരാഘോഷത്തിനിടെ യുവതിക്ക് തലയ്ക്കു വെടിയേറ്റു. സംഭവത്തില്‍ ബിജെപി നേതാവും മുന്‍ ജെഡിയു എംഎല്‍എയുമായ രാജുകുമാറിനെ പോലിസ് തിരയുന്നു. തെക്കന്‍ ഡല്‍ഹിയിലെ ഒരു ഫാംഹൗസില്‍ വച്ച് നടന്ന പുതുവര്‍ഷ ആഘോഷത്തിനിടെയാണ് ആര്‍ക്കിടെക്റ്റായ യുവതിക്ക് വെടിയേറ്റത്. അര്‍ച്ചനാ ഗുപ്‌തെ എന്നാണ് ഇവരുടെ പേരെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി വസന്ത് കുഞ്ജിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ജനതാദളില്‍ നിന്നും 2015ലാണ് രാജുകൂമാര്‍ സിങ് ബിജെപിയിലെത്തുന്നത്. മുസാഫര്‍നഗറുകാരനായ ഇയാള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരന്‍ കൂടിയാണ്. ആയുധ നിയമപ്രകാരമുള്ളതടക്കം ഗുരുതരമായ കേസുകള്‍ നേരത്തെ തന്നെ രാജുകൂമാറിനെതിരേ നിലനില്‍ക്കുന്നുണ്ട്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.സ്ത്രീയുടെ ഭര്‍ത്താവായ വികാസ് ഗുപ്തയാണ് പോലിസില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

രാജു സിങ്ങിന്റെ മൂത്ത സഹോദരന്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് അര്‍ച്ചന എത്തിയത്. അര്‍ധരാത്രിയോടെ രാജു തന്റെ ഭാര്യക്കു നേരെ മൂന്നുതവണ നിറയൊഴിക്കുന്നത് താന്‍ കണ്ടുവെന്നാണ് വികാസ് ഗുപ്തയുടെ പരാതിയിലുള്ളത്. ഒളിവിലായ രാജുവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസ്.




Tags:    

Similar News