മുട്ടക്കറിയുടെ പേരില്‍ കലഹം; ഭര്‍ത്താവിന്റെ നാവ് കടിച്ചു മുറിച്ച് തുപ്പിയ യുവതി അറസ്റ്റില്‍

Update: 2026-01-21 08:27 GMT

ഗാസിയാബാദ്: മുട്ടക്കറിയുടെ പേരിലുണ്ടായ വഴക്കിനൊടുവില്‍ ഭര്‍ത്താവിന്റെ നാവു കടിച്ചു മുറിച്ച യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സ്വകാര്യ ഫാക്ടറി ജീവനക്കാരനായ വിപിന്റെ നാവാണ് ഭാര്യ ഇഷ കടിച്ചു മുറിച്ചത്. മീററ്റിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വിപിന്‍. മുറിഞ്ഞു പോയ നാവ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വിപിന്റെ അമ്മ ഗീതയുടെ പരാതിയിലാണ് പോലിസ് കേസെടുത്തതും ഇഷയെ അറസ്റ്റ് ചെയ്തതും.

തിങ്കളാഴ്ച രാത്രി ഇഷ അത്താഴത്തിനായി മുട്ടക്കറി ഉണ്ടാക്കുകയായിരുന്നു. എട്ട് മണിയോടെയാണ് വിപിന്‍ വീട്ടിലെത്തിയത്. ദിവസവും മുട്ട കഴിച്ച് മടുത്തെന്ന് വിപിന്‍ പറഞ്ഞതാണ് ഇഷയെ പ്രകോപിപ്പിച്ചതെന്ന് പോലിസ്. എങ്കില്‍ കോഴിക്കറി വാങ്ങാന്‍ നിര്‍ദേശിച്ച ശേഷം ഒളിപ്പിച്ചുവച്ചിരുന്ന മദ്യക്കുപ്പി ഇഷ പുറത്തെടുത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ മണിക്കൂറുകളോളം വഴക്കുണ്ടായി. അതിനിടെ ഇഷ പല തവണ വിപിന്റെ കവിളത്തടിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വിപിന്റെ നാവ് കടിച്ചു മുറിച്ച് തുപ്പിയത്. മുറിഞ്ഞു പോയ നാവിന്റെ കഷ്ണവുമായി ഉറക്കെ കരഞ്ഞു കൊണ്ടു എത്തിയ വിപിനെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചു. 2.5 സെന്റിമീറ്റര്‍ വരുന്ന നാവിന്റെ ഭാഗമാണ് അറ്റുപോയത്. ശസ്ത്രക്രിയ നടത്തിയെങ്കിലും നാവ് വീണ്ടും തുന്നിച്ചേര്‍ക്കാന്‍ സാധിച്ചില്ല. വിപിന് സംസാര ശേഷി ഉണ്ടാകുമോ എന്ന് വ്യക്തമല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. അതേ സമയം ഭര്‍തൃമാതാവിന്റെ നിര്‍ദേശം പ്രകാരം അയല്‍വീട്ടിലെ സ്ത്രീ തന്നെ ആക്രമിച്ചതായി ഇഷ ആരോപിക്കുന്നു.

2025ലാണ് ഇരുവരും വിവാഹിതരായത്. വിപിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് വിപിന്റെ അമ്മ ഗീത പറയുന്നു. ഇഷ രഹസ്യമായി സിഗരറ്റ് വലിക്കാറുണ്ടെന്നും മദ്യപിക്കാറുണ്ടെന്നും തങ്ങള്‍ കണ്ടെത്തിയെന്നും മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുകയാണ് പതിവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.