പ്രണയ വിവാഹം; യുപിയിൽ യുവതിയെ സഹോദരന്മാർ വെടിവെച്ചു കൊന്നു കുഴിച്ചുമൂടി
മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ജൂൺ 12 ന് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം
മയിൻപുരി: പ്രണയ വിവാഹം ചെയ്തതിന് യുവതിയെ സഹോദരൻമാർ വെടിവെച്ചു കൊന്നു കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ മയിൻപുരി ജില്ലയിലെ ഫറാഞ്ചി ഗ്രാമത്തിലാണ് സംഭവം. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പോലിസ് പറഞ്ഞു.
ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ തോദാർപൂർ ഗ്രാമവാസിയായ അർജുൻ ജാതവിനെ (26) ഇരുപത്തിനാലുകാരിയായ യുവതി വിവാഹം കഴിച്ചിരുന്നു. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ജൂൺ 12 ന് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ചാന്ദ്‌നിയും ജാതവും ഡൽഹിയിലേക്ക് മാറി.
അവിടെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. വിവാഹത്തിന് എട്ട് വർഷം മുമ്പ് ഇവർ പ്രണയത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സഹോദരന്മാർ നവംബർ 17 ന് ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചാന്ദ്‌നി ഡൽഹിയിൽ നിന്ന് തന്റെ ഗ്രാമമായ ഫറാഞ്ചിലെത്തി. ജാതവ് ഫോണിൽ ചാന്ദ്‌നിയെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.
നവംബർ 23 ന് ജാതവും കുടുംബാംഗങ്ങളും ഫറാഞ്ചിയിലെത്തി ചാന്ദ്‌നിയെക്കുറിച്ച് അന്വേഷിച്ചു. എന്നാൽ, അവർ വീണ്ടും ഡൽഹിയിലേക്ക് പോയതായി പോലിസ് പറഞ്ഞു. ജാതവ് ഡൽഹിയിലേക്ക് മടങ്ങി, ചാന്ദ്‌നിയുടെ സഹോദരന്മാർക്കെതിരേ മയൂർ വിഹാർ പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനിടെ ഡൽഹി പോലിസ് ഫറാഞ്ചിയിലെത്തി ചാന്ദ്‌നി എവിടെയാണെന്ന് അന്വേഷിച്ചു. ചോദ്യം ചെയ്യലിൽ സുധീറും സുനിലും ചാന്ദ്നിയെ കൊലപ്പെടുത്തി മൃതദേഹം വയലിൽ കുഴിച്ചിട്ടതായി സമ്മതിക്കുകയായിരുന്നു. ചാന്ദ്‌നിയുടെ അമ്മ സുഖ്‌റാനിയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലിസിന് കാണിച്ചുകൊടുത്തത്.
