കർഷക പ്രക്ഷോഭം: മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി ഒരു എന്‍ഡിഎ ഘടകകക്ഷികൂടി രംഗത്ത്

ഞങ്ങൾ കർഷകർക്കൊപ്പമുണ്ട്, ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യും. പ്രധാനമന്ത്രിയും അമിത് ഷായും കർഷകരുമായി ചർച്ച ചെയ്യണം.

Update: 2020-11-30 16:07 GMT

ചണ്ഡി​ഗഡ്: അകാലിദളിന് പിന്നാലെ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎ മുന്നണി വിടുമെന്ന ഭീഷണിയുമായി മറ്റൊരു ഘടകകക്ഷികൂടി രംഗത്ത്. കര്‍ഷകരുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബനിവാള്‍ ട്വിറ്ററിലൂടെ അമിത് ഷായോട് ആവശ്യപ്പെട്ടു.

സ്വാമിനാഥ് കമ്മീഷന്റെ ശുപാർശകൾ കേന്ദ്രം നടപ്പാക്കണമെന്നും ഡൽഹിയിലെ കർഷകരുമായി ശരിയായ മനോഭാവത്തിൽ ചർച്ച നടത്തണമെന്നും ബനിവാൾ ആവശ്യപ്പെട്ടു.ബിജെപിയിൽ ഉണ്ടായിരുന്ന ഹനുമാൻ ബനിവാൾ 2018 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി രൂപീകരിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. 2019 ൽ നാഗൗറിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബനിവാൾ വിജയിച്ചു. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി 3 സീറ്റുകൾ നേടിയിരുന്നു.

എൻ‌ഡി‌എയിൽ നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാമെന്ന ജാട്ട് നേതാവിന്റെ ഭീഷണി, കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെച്ചൊല്ലി മുന്നണിക്കകത്ത് രൂപപ്പെട്ടിരിക്കുന്ന അസ്വസ്ഥതയാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന മന്ത്രിമാരും മൂന്ന് നിയമങ്ങളെക്കുറിച്ചും വാചാലരായി നേരത്തെ രം​ഗത്തു വന്നിരുന്നെങ്കിലും കർഷകർ അതിനെ തള്ളി രം​ഗത്ത് വന്നിരുന്നു.

ഞങ്ങൾ കർഷകർക്കൊപ്പമുണ്ട്, ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യും. പ്രധാനമന്ത്രിയും അമിത് ഷായും കർഷകരുമായി ചർച്ച ചെയ്യണം. കർഷകരോട് പെരുമാറുകയാണെങ്കിൽ, രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങി ഡൽഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ബെനിവാളിന്റെ ട്വീറ്റുകൾ.