കേന്ദ്രത്തിന്റെ അടിച്ചമര്‍ത്തലുകള്‍ ഫലം കാണുന്നില്ല; സമരഭൂമിയിലേയ്ക്ക് കര്‍ഷകരുടെ ഒഴുക്ക് തുടരുന്നു

ഗാസിപൂരിലെ പോലിസ് വിന്യാസത്തിനും സിംഘു സംഘര്‍ഷത്തിനും ശേഷം സമരഭൂമികളിലേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. ടാക്ടര്‍ റാലിയുമായും സമരഭൂമികളിലെ സംഘര്‍ഷവുമായും ബന്ധപ്പെട്ട കേസുകളില്‍ നിയമനടപടിക്കായി കര്‍ഷക സംഘടനകള്‍ അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്.

Update: 2021-02-01 02:24 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രണ്ടുമാസത്തിലധികമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാരനടപടികള്‍ ഫലം കാണുന്നില്ല. ഓരോ ദിവസം കഴിയുന്തോറും ഡല്‍ഹി അതിര്‍ത്തികളിലെ സമരഭൂമിയിലേയ്ക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഗാസിപൂരിലെ പോലിസ് വിന്യാസത്തിനും സിംഘു സംഘര്‍ഷത്തിനും ശേഷം സമരഭൂമികളിലേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്.

കിസാന്‍ ഏകതാ സിന്ദാബാദ്, ജയ് ജവാന്‍, ജയ് കിസാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് കരയുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്ന ശേഷമാണ് പ്രതിഷേധ വേദിയിലേക്ക് കര്‍ഷകരുടെ പ്രവാഹം വര്‍ധിച്ചത്. സമരസ്ഥലങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും പുനസ്ഥാപിക്കണമെന്നും കൂടുതല്‍ കര്‍ഷകര്‍ സമരഭൂമിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച തടസ്സങ്ങള്‍ നീക്കണമെന്നും കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. ചര്‍ച്ച തുടരാമെന്നും കര്‍ഷകരുടെ പരാതികള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാമെന്നുമാണ് സര്‍ക്കാര്‍ പ്രതികരണം.

ടാക്ടര്‍ റാലിയുമായും സമരഭൂമികളിലെ സംഘര്‍ഷവുമായും ബന്ധപ്പെട്ട കേസുകളില്‍ നിയമനടപടിക്കായി കര്‍ഷക സംഘടനകള്‍ അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പ്രഖ്യാപിച്ച 'ഡല്‍ഹി ഛലോ മാര്‍ച്ച്' തടയാന്‍ ബാരിക്കേഡുകളടക്കം സ്ഥാപിച്ച് പോലിസ് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. പലയിടങ്ങളിലും ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. പ്രതിസന്ധികളെയെല്ലാം മറികടന്നാണ് കര്‍ഷകര്‍ അതിര്‍ത്തികളില്‍ തമ്പടിച്ച് പ്രക്ഷോഭം ആരംഭിച്ചത്. കര്‍ഷകരുമായി പലവട്ടം കേന്ദ്രം ചര്‍ച്ച നടത്തിയെങ്കിലും നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കര്‍ഷകര്‍.

കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരെ ഉള്‍പ്പെടുത്തി സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതിയെയും കര്‍ഷകര്‍ വിശ്വാസത്തിലെടുത്തില്ല. ഇതോടെയാണ് സമരത്തെ അടിച്ചമര്‍ത്താനുള്ള തന്ത്രങ്ങള്‍ കേന്ദ്രം ആവിഷ്‌കരിച്ചുതുടങ്ങിയത്. കര്‍ഷകസമരത്തില്‍ വിള്ളലുണ്ടാക്കാന്‍ പോലിസിന്റെ ഭാഗത്തുനിന്നും നീക്കങ്ങളുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം. അതില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പ്പിലാണെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് നൂറുകണക്കിന് കര്‍ഷകര്‍ക്കെതിരേയാണ് പോലിസ് കേസെടുക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തത്.

കര്‍ഷകന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ശശി തരൂര്‍ എംപിയ്‌ക്കെതിരേയും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. കൂടാതെ ഗാസിപൂര്‍ ഉള്‍പ്പെടെയുള്ള ഡല്‍ഹി അതിര്‍ത്തികളില്‍നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാന്‍ പോലിസ് ബലപ്രയോഗവും നടത്തിയിട്ടുണ്ട്. പലയിടത്തും നാട്ടുകാരെന്ന് അവകാശപ്പെട്ട് ഹിന്ദുത്വര്‍ കര്‍ഷകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയുമുണ്ടായി. ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തിവച്ചു. സുരക്ഷാ വശങ്ങള്‍ കണക്കിലെടുത്ത് ഹരിയാന സര്‍ക്കാരും സംസ്ഥാനത്തെ 17 ജില്ലകളിലെ ഡാറ്റാ സേവനങ്ങളുംര നിര്‍ത്തിവച്ചിരിക്കുകയാണ്. എന്തൊക്കെ തടസ്സങ്ങളുണ്ടായാലും നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: