ഭീഷണി ഉയര്‍ന്നാല്‍ പോരാടും; പ്രതിരോധമന്ത്രിക്ക് പിന്നാലെ ചൈനക്കെതിരേ അജിത് ഡോവല്‍

ഇന്ത്യ എന്ന രാഷ്ട്രം സ്ഥാപിച്ചത് നിങ്ങളെപ്പോലുള്ള ഋഷികളും മുനികളുമാണെന്ന് അവരെ പ്രശംസിച്ചുകൊണ്ട് ഡോവല്‍ പറഞ്ഞു

Update: 2020-10-25 15:16 GMT

ന്യൂഡല്‍ഹി: ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടുമെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി വിദേശ മണ്ണില്‍ പോലും പോരാടുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സന്ന്യാസിമാരുടെ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോവല്‍.

ഋഷികേശ് ആസ്ഥാനമായുള്ള 'പരമാര്‍ധ് നികേതന്‍' എന്ന ആശ്രമത്തിന്റെ ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഡോവലിന്റെ പ്രസംഗം. ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടും. കൂടുതല്‍ മികച്ചതിനായി നമ്മള്‍ പോരാടും. അത് പക്ഷേ നമുക്ക് വേണ്ടി മാത്രമായിരിക്കില്ല. നമ്മുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മള്‍ ഒരിക്കലും ആക്രമണകാരികളായിട്ടില്ല. നമ്മുടെ മണ്ണിലും വിദേശ മണ്ണിലും നമ്മള്‍ തീര്‍ച്ചയായും പോരാടും.

നമ്മള്‍ ഒരിക്കലും ആക്രമണം നടത്തിയിട്ടില്ലെന്ന് നിങ്ങള്‍ പറഞ്ഞു. എന്നാല്‍ അതില്‍ ചില കാഴ്ചപ്പാടുകളുണ്ട്. എവിടെ നിന്നെങ്കിലും ആക്രണമുണ്ടായാല്‍ നമ്മള്‍ അത് ചെയ്യണം. രാജ്യത്തെ സംരക്ഷിക്കാന്‍ അത് അത്യാവശ്യമാണ്. എന്നാല്‍ ആവശ്യമുള്ളിടത്ത് മാത്രമേ ആക്രമണത്തിന്റെ ആവശ്യമുള്ളൂവെന്നും ഡോവല്‍ പറഞ്ഞു.

ഇന്ത്യ എന്ന രാഷ്ട്രം സ്ഥാപിച്ചത് നിങ്ങളെപ്പോലുള്ള ഋഷികളും മുനികളുമാണെന്ന് അവരെ പ്രശംസിച്ചുകൊണ്ട് ഡോവല്‍ പറഞ്ഞു. ഞങ്ങള്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നില്ല, രാജ്യത്തെയാണ് സുരക്ഷിതമാക്കുന്നത്. രാജ്യത്തിന് കൃത്യമായ അതിരുകളുണ്ട്. രാഷ്ട്രം സ്ഥാപിച്ചവരാണ് അതിനെ സംരക്ഷിക്കുന്നത്. രാഷ്ട്രം ഇല്ലായിരുന്നുവെങ്കില്‍ രാജ്യം ഉണ്ടാകുമായിരുന്നില്ല. രാജ്യമില്ലെങ്കിലും രാഷ്ട്രം തുടരുമെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.