അഹ്‌മദാബാദ്: വിദ്വേഷ പ്രസംഗം ആരോപിച്ച് ഗുജറാത്ത് പോലിസ് മുബൈയില്‍നിന്ന് അറസ്റ്റ് ചെയ്ത ഇസ്‌ലാമിക പ്രഭാഷകന്‍ മുഫ്തി സല്‍മാന്‍ അസ്ഹരിക്കെതിരെ വീണ്ടും കേസ് ചുമത്തി. ഡിസംബര്‍ 24ന് ഗുജറാത്തിലെ മൊദാസ മൈതാനിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പുതിയ കേസ്. പ്രകോപനപരമായ പ്രസംഗമാണ് നടത്തിയതെന്ന് പോലിസ് സൂപ്രണ്ട് ഷെഫാലി ബര്‍വാള്‍ പറഞ്ഞു.
ഇതോടെ മുഫ്തി സല്‍മാന്‍ അസ്ഹരിക്കെതിരെ ഗുജറാത്തില്‍ എടുത്ത കേസുകളുടെ എണ്ണം മൂന്നായി. ഫെബ്രുവരി 5 നാണ് അസ്ഹരിയെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി 31ന് ജുനഗഡിലെ ബി ഡിവിഷന്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് ജനുവരി 31ന് ബചൗ താലൂക്കിലെ സമഖിയാരി ഗ്രാമത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കച്ച് ഈസ്റ്റ് പോലിസും കേസെടുത്തു. ഈ കേസില്‍ ഫെബ്രുവരി 8ന് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി.
ഇതിന് പിന്നാലെയാണ് അരവല്ലി ജില്ലയിലെ മൊദാസയിലും ഇന്ന് കേസെടുത്തത്. മതത്തെക്കുറിച്ചും ലഹരി വിരുദ്ധതയെക്കുറിച്ചും നടത്തിയ പ്രസംഗത്തില്‍ പ്രകോപനപരമായ പരാമര്‍ശം കടന്നുകൂടിയതായാണ് പോലിസിന്റെ ഭാഷ്യം.
ജുനഗഡിലും കച്ച് ഈസ്റ്റിലും അസ്ഹരിക്കെതിരെ ഐ.പി.സി 153 ബി (വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (2) (വിദ്വേഷ പ്രസ്താവനകള്‍) എന്നിവ പ്രകാരമാണ് കേസെടുത്തത്. മൊദാസയില്‍ ഈ വകുപ്പുകള്‍ക്ക് പുറമേ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസാരിച്ചതിന് സെക്ഷന്‍ 298 ഉം ചുമത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കച്ച് ഈസ്റ്റിലെ റിമാന്‍ഡ് കഴിഞ്ഞാല്‍ അസ്ഹരിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്.പി പറഞ്ഞു.
