സ്കൂളുകള്‍ തുറക്കുന്നത് അപകട സാധ്യത കുറയുമ്പോൾ: നിതി ആയോഗ്

മഹാമാരിയുടെ അപകടസാധ്യത അകന്നുവെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകള്‍ തുറക്കാനാവില്ല

Update: 2021-06-19 17:41 GMT

ന്യൂഡൽഹി: അധ്യാപകരിൽ ഭൂരിഭാഗവും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞും കുട്ടികളിൽ കൊവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായതിനും ശേഷമേ രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്ന് നിതി ആയോഗ് അംഗം വി കെ പോള്‍.

കൊവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ വിദേശ രാജ്യങ്ങളില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്നതും നാം പരിഗണിക്കണം. അധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാമാരിയുടെ അപകടസാധ്യത അകന്നുവെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകള്‍ തുറക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളുകള്‍ വീണ്ടും തുറക്കുകയെന്നത് കുട്ടികളെ സംബന്ധിക്കുന്ന വിഷയം മാത്രമല്ല. അധ്യാപകരും അനധ്യാപകരും ഒക്കെ ഉള്‍പ്പെട്ടതാണ്. അതിനാല്‍, വൈറസ് വകഭേദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളില്‍ കൊവിഡിന്റെ തീവ്രത കുറവാണ്, എന്നാല്‍ നാളെ ഗുരുതരമായാല്‍ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.