അവസാനഘട്ട തിരഞ്ഞെടുപ്പ്; പശ്ചിമബംഗാളില്‍ വ്യാപക അക്രമം

Update: 2019-05-19 10:19 GMT

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ബംഗാളില്‍ വ്യാപക അക്രമം. കൊല്‍്ക്കത്ത നഗരത്തിലും 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലുമാണ് വ്യാപക ആക്രമണങ്ങളുണ്ടായത്. 24 നോര്‍ത്ത് പര്‍ഗാനാസിലെ സഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബിജെപിക്കു വോട്ടു ചെയ്യാന്‍ ഗ്രാമീണരോടു ആവശ്യപ്പെട്ടതായി പരാതിയുയര്‍ന്നു. ഇതേ തുടര്‍ന്നു ഗ്രാമീണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി.സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ ഒരു ഗ്രാമീണനു പരിക്കേറ്റു.

പശ്ചിമബംഗാളിലെ ഒമ്പതു സീറ്റുകളിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ഥികളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും നിരവധി സ്ഥലങ്ങളില്‍ ബോംബേറും നടന്നു. തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളെ വ്യാപകമായി ആക്രമിച്ചെന്നു ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ആക്രമത്തിനിരയായതായി രണ്ടു ബിജെപി സ്ഥാനാര്‍ഥികളും ആരോപിച്ചു. ഡയമണ്ട് ഹാര്‍ബറിലെ സ്ഥാനാര്‍ഥി നീലാഞ്ജന്‍ റോയിയും ജാദവ്പൂര്‍ സ്ഥാനാര്‍ഥി അനുപം ഹസ്‌റയുമാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതിയുമായി രംഗത്തെത്തിയത്. കൊല്‍ക്കത്തയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇസ്‌ലാംപൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇവിടെ ബോംബേറുണ്ടായി. അക്രമം വ്യാപിച്ചതിനെ തുടര്‍ന്നു 710 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 

Tags:    

Similar News