പശ്ചിമ ബംഗാളിലെ തീപ്പിടിത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

Update: 2026-01-28 09:11 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. 13 പേര്‍ക്കായി തിരച്ചില്‍. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ആനന്ദപൂരിന് അടുത്ത് നസീറാബാദിലെ രണ്ട് ഗോഡൗണുകളിലാണ് തീ പിടിത്തം ഉണ്ടായത്. പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ നിന്നുള്ളവരെയാണ് കാണാതായതെന്ന് പോലിസ് വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കണ്ടെത്തിയ മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്, ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും കാണാതായവരുടെ കുടുംബത്തിന്റെ പരാതികള്‍ സ്വീകരിച്ച് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അപകടത്തില്‍ ഗോഡൗണ്‍ ഉടമ ഗംഗാധര്‍ ദാസിനെ പോലിസ് അറസ്റ്റ് ചെയ്തു. നിര്‍ബന്ധിത അഗ്‌നി സുരക്ഷാ അനുമതിയില്ലാതെയാണ് യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ഥിരീകരണത്തിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത ഗോഡൗണ്‍ ഉടമയെ ബരുയിപൂര്‍ കോടതിയില്‍ ഹാജരാക്കും. ആനന്ദപൂരിലെ നസീറാബാദ് പ്രദേശത്തെ ഫാക്ടറിയിലും വെയര്‍ഹൗസിലും ഞായറാഴ്ച രാത്രിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ഖേജുരി പോലിസ് സ്റ്റേഷന് സമീപത്തായി പുര്‍ബ ഛാരയിലാണ് ഗംഗാധര്‍ ദാസ് താമസിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി അലങ്കാര വസ്തുക്കളുടെ ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് ഇയാള്‍. ഖേജുരിയിലെ ഇയാളുടെ വസതി സംഭവത്തിനുശേഷം പൂട്ടിയിരിക്കുകയാണ്.

തീപിടിത്ത സ്ഥലം സന്ദര്‍ശിച്ച നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കീം, സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞു. നിര്‍ബന്ധിത അഗ്‌നി സുരക്ഷാ അനുമതിയില്ലാതെയാണ് യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.