ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയിൽ ചേർന്നു; അമിത് ഷായുടെ റാലിയില്‍ വച്ച് പാര്‍ട്ടി അംഗത്വം എടുത്തു
തൃണമൂൽ കോൺഗ്രസിന്റെ ആറ് സിറ്റിങ് എംഎൽഎമാരും ഒരു സിപിഎം എംഎൽഎയും 3 കോൺഗ്രസ് എംഎൽഎയുമാണ് ബിജെപിയില്‍ ചേർന്നത്.
കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ നേതൃനിരയിലുള്ളവരും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പശ്ചിമ ബംഗാളില്‍ സിപിഎം എംഎല്‍എയും പാര്‍ട്ടി വിട്ടു. ശനിയാഴ്ച പശ്ചിമ ബംഗാളില്‍ അമിത് ഷാ പങ്കെടുത്ത റാലിയില്‍ വെച്ച് ബിജെപിയില്‍ ചേർന്നത്. ഹാല്‍ദിയ എംഎല്‍എയായ താപ്സി മൊണ്ഡലാണ് ബിജെപിയിൽ ചേർന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ആറ് സിറ്റിങ് എംഎൽഎമാരും ഒരു സിപിഎം എംഎൽഎയും 3 കോൺഗ്രസ് എംഎൽഎയുമാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്.
സിപിഎമ്മില്‍ നിന്ന് മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകുന്നതെന്നും താപ്‌സി വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയില്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ലെന്ന് താപ്‌സി മൊണ്ഡല്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പ്രദേശിക സംവിധാനം തകര്‍ന്നിരിക്കുകയാണ്. അതിനാല്‍ പാര്‍ട്ടിയില്‍ തുടരുന്നത് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും താപ്സി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.താപ്സിയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി സിപിഎം വ്യക്തമാക്കി.
അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാനായി പാര്‍ട്ടി വിട്ടിരുന്നു. തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെ ചൊല്ലി ബിജെപി ബംഗാള്‍ നേതൃത്വത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. തൃണമൂല്‍ നേതാവ് ജിതേന്ദ്ര തിവാരിയെ ബിജെപിയിലേക്ക് സ്വീകരിക്കരുതെന്ന് കേന്ദ്രസഹമന്ത്രി ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ നിർണായക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കിനിൽക്കേയാണ് ബിജെപിയിലേക്ക് മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് നേതാക്കൾ ഒഴുകുന്നത്. ഒക്ടോബറിലെ സന്ദർശന വേളയിൽ സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ 200 ലധികം നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ഷാ പ്രഖ്യാപിച്ചിരുന്നു.

