പശ്ചിമേഷ്യന്‍ സംഘര്‍ഷം: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 17 ഇന്ത്യക്കാര്‍ക്കെതിരേ നടപടി

Update: 2026-03-15 07:41 GMT

അബുദാബി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 35 വിദേശികള്‍ക്കെതിരെ യുഎഇയില്‍ നടപടി. 17 ഇന്ത്യക്കാരുള്‍പ്പെടെയുള്ളര്‍ക്ക് എതിരെയാണ് നിയമ നടപടികള്‍. വിവിധ രാജ്യക്കാരായ 25 പേരടങ്ങുന്ന മറ്റൊരു സംഘത്തെ അറസ്റ്റ് ചെയ്യാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി ഉത്തരവിട്ടതായി ഗള്‍ഫ് ന്യൂസും റിപോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിനെതിരായ സൈനിക ആക്രമണങ്ങളെ മഹത്വവല്‍ക്കരിക്കുകയും ദേശീയ പ്രതിരോധ നടപടികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ഉള്ളടക്കം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിച്ചെന്നതാണ് നടപടിക്ക് ആധാരം. പ്രതികളെ മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചാണ് നടപടികള്‍. യുഎഇയ്ക്ക് എതിരായ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, എ ഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിഡിയോ ദൃശ്യങ്ങള്‍ നിര്‍മിച്ചു. രാജ്യത്തിന് എതിരായ സൈനിക ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയാണ് എന്നിവയാണ് കുറ്റങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മറ്റു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ട വീഡിയോ യുഎഇയിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചു. എഐ ഉപയോഗിച്ച് യുഎഇയിലെ സ്ഥലങ്ങള്‍ തകര്‍ന്ന വീഡിയോ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളിലല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പരിഭ്രാന്ത്രി പരത്തിയും രാജ്യസുരക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കുകയും സാമൂഹിക അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഗുരുതരമായ നിയമ ലംഘനങ്ങള്‍ എന്ന നിലയില്‍ ആവശ്യമായ ശിക്ഷാ നടപടികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. പ്രതികള്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. 1 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. നേരത്തെ, ദൃശ്യങ്ങള്‍ ചിത്രികരീച്ചതിന് അബുദാബി പൊലീസ് 45 പേരെ അറസ്റ്റ് ചെയ്തിരുന്നു.




Tags: