കോയമ്പത്തൂരിലെ ജലക്ഷാമം; ശിരുവാണി അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19ന് 45 എംഎല്‍ ഡി യില്‍ നിന്ന് 75 എംഎല്‍ ഡി ആയും ജൂണ്‍ 20ന് 103 എംഎല്‍ഡി ആയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Update: 2022-06-20 16:44 GMT

തിരുവനന്തപുരം: കോയമ്പത്തൂര്‍ മേഖലയിലെ കടുത്ത ജലക്ഷാമം നേരിടുന്നതിന് ശിരുവാണി അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ ജലം വിട്ടുതരണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. പിണറായി വിജയനെ ഫോണില്‍ വിളിച്ച് എം കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു.

ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19ന് 45 എംഎല്‍ ഡി യില്‍ നിന്ന് 75 എംഎല്‍ ഡി ആയും ജൂണ്‍ 20ന് 103 എംഎല്‍ഡി ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകല്‍പ്പന പ്രകാരം സാധ്യമായ ഡിസ്ചാര്‍ജ് അളവ് പരമാവധി 103 എംഎല്‍ഡിയാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താമെന്ന് സ്റ്റാലിന് പിണറായി വിജയന്‍ അയച്ച കത്തില്‍ പറയുന്നു.

കോയമ്പത്തൂര്‍ കോര്‍പറേഷന്‍ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു.