രഞ്ജി ട്രോഫി സൂപ്പര്‍ സ്റ്റാര്‍ വസിം ജാഫര്‍ വിരമിച്ചു

1996 മുതല്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ വസിം ജാഫര്‍ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ഏറെക്കാലം മുംബൈയ്ക്കുവേണ്ടി കളിച്ച ജാഫര്‍ നിലവില്‍ വിദര്‍ഭയുടെ താരമായിരുന്നു.

Update: 2020-03-07 10:49 GMT

മുംബൈ: രഞ്ജി ട്രോഫിയിലെ സൂപ്പര്‍ സ്റ്റാര്‍ വസിം ജാഫര്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നുവെന്ന് താരം അറിയിച്ചു. രണ്ടുപതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് ഇതോടെ വിരാമമാവുന്നത്. 42കാരനായ ജാഫര്‍ ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2008 ആഗസ്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അവസാനമല്‍സരം കളിച്ചത്. 1996 മുതല്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ വസിം ജാഫര്‍ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ഏറെക്കാലം മുംബൈയ്ക്കുവേണ്ടി കളിച്ച ജാഫര്‍ നിലവില്‍ വിദര്‍ഭയുടെ താരമായിരുന്നു.

ടെസ്റ്റില്‍ 34.11 ശരാശരിയില്‍ 1,944 റണ്‍സും ഏകദിനത്തില്‍ പത്ത് റണ്‍സുമാണ് സമ്പാദ്യം. 260 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍നിന്ന് 50.67 ശരാശരിയില്‍ 19,410 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ 57 സെഞ്ചുറികളും 91 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. വെസ്റ്റിന്‍ഡീസില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ചുരുക്കം ചില ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വസിം. 314 ആണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. ഒപ്പം കളിച്ചവര്‍ക്കും പരിശീലകര്‍ക്കുമെല്ലാം നന്ദി അറിയിക്കുന്നുവെന്ന് ജാഫര്‍ വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ സെലക്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നു. ഒപ്പം എനിക്ക് ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച സഹതാരങ്ങള്‍ക്കും എന്റെ ക്യാപ്റ്റന്‍മാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.

മനോഹരമായി കളിക്കാന്‍ കഴിവ് നല്‍കിയ സര്‍വശക്തനായ അല്ലാഹുവിനോട് നന്ദി പറയുന്നു. കായികരംഗത്തെ ഒരു തൊഴിലായി തുടരാന്‍ പ്രോല്‍സാഹിപ്പിച്ചതിന് തന്റെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വസിം നന്ദി അറിയിച്ചു. ബിസിസിഐ, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെയും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മക്കളില്‍ ആരെങ്കിലുമൊരാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കണമെന്നത് അച്ഛന്റെ സ്വപ്‌നമായിരുന്നു. അദ്ദേത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു, ഇനി ഗ്രൗണ്ടില്‍നിന്ന് കയറേണ്ട സമയമാണ്. ഇത് ആദ്യ ഇന്നിങ്‌സിന്റെ അവസാനം മാത്രമാണെന്നും കമന്റേറ്ററായും കോച്ചായുമെല്ലാമുള്ള രണ്ടാം ഇന്നിങ്‌സിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. 38ാമത്തെയും 39ാമത്തെയും രഞ്ജി ട്രോഫി കിരീടത്തിലേക്ക് മുംബൈയെ നയിച്ചത് വസിം ജാഫറാണ്. 150 രഞ്ജി മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യക്രിക്കറ്റ് താരമെന്ന റെക്കോഡ് കഴിഞ്ഞവര്‍ഷം വസിം ജാഫര്‍ സ്വന്തമാക്കിയിരുന്നു. 38ാമത്തേയും 39ാമത്തേയും രഞ്ജി ട്രോഫി കിരീടത്തിലേക്ക് മുംബൈയെ നയിച്ചത് വസിം ജാഫറാണ്. 

Tags: